Wednesday, 11 November 2009

മിസ്റ്റര്‍: ഇ.എസ്. ഡോസന്‍





                                                  
                      ഈ ഒരു ശവകുടീരം നമ്മളില്‍ പലരും ഇതിനു മുമ്പ് കണ്ടിട്ടുണ്ടായിരിക്കാം. മലപ്പുറം ജില്ലയില്‍പെട്ട  നിലമ്പൂര്‍ വനത്തിനുള്ളില്‍  നെടുംങ്കയം എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്ന മിസ്റ്റര്‍: ഇ.എസ്. ഡോസന്‍  എന്ന ബ്രിടിഷുകാരന്റെതാണ്  എഴുപതു വര്‍ഷം പഴക്കമുള്ള ഈ  ശവകുടീരം .

അദ്ദേഹം ബ്രിടീഷ്‌ ഭരണകാലത്ത് ഇന്ത്യന്‍ ഫോറസ്റ്റ് എഞ്ചിനീയറിംഗ് സര്‍വീസില്‍ സിവില്‍ എഞ്ചിനീയറായി 1922 മുതല്‍   ഇന്ത്യയുടെ പലഭാഗങ്ങളിലായി  ജോലി ചെയ്തിരുന്നു.   1938 ല്‍ അദ്ദേഹം  നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ ആയിരിക്കെ   ഒക്ടോബര്‍  9 ആം തിയതി  ഒരു പേമാരി ചൊരിയുന്ന സമയത്ത് അദ്ദേഹം നെടുംങ്കയം പുഴയില്‍ നീന്തി കുളിച്ചു കൊണ്ടിരിക്കുമ്പോള്‍  ഒരു അപകടത്തില്‍ പെടുകയും അവിടെ വെച്ച് അദ്ദേഹവും കൂടെ  അദ്ദേഹത്തിന്റെ വളര്‍ത്തു നായയും   മരിക്കുകയും ചെയ്തു. അദ്ദേഹം തന്റെ സര്‍വീസ്സിനിടെ രൂപകല്പന ചെയ്ത ആ വനംപ്രദേശവും, അവിടേക്ക് വെട്ടി തെളിച്ച ഗതാകത സംവിധാനവും , അതുപോലെ അദ്ദേഹം തന്ടെ എഞ്ചിനീയര്‍ ബുദ്ധിയില്‍ രൂപകല്പന ചെയ്ത ഗര്‍ഡര്‍ എന്ന പേരുള്ള  പാലവും എല്ലാം അദ്ദേഹത്തിന്‌ വളരെ  പ്രിയപെട്ടവയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം    അദ്ദേഹം രൂപകല്പന ചെയ്തു നിര്‍മ്മിച്ച ആ പാലത്തിനോട്‌ സമീപം അദ്ദേഹത്തെ  സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഇന്നും ആ ശവകുടീരം നമ്മുടെ വനംവകുപ്പും ടൂറിസം വകുപ്പും അവിടെ  കാത്തു സൂക്ഷിച്ചു വരുന്നുണ്ട്.

നിലമ്പൂര്‍ ടൌണില്‍ നിന്നും സുമാര്‍ പതിനെട്ടു കിലോമീറ്റര്‍ അകലെയാണ് നെടുംങ്കയം
.മഴക്കാട്കൊണ്ട് സംഭന്നമായ (Rich of rain forest)  നെടുംങ്കയം  ഫോറസ്റ്റ് പണ്ട്തൊട്ടേ ലോക പ്രശസ്തമാണ്. നിലമ്പൂര്‍  വനം വകുപ്പിന്റെ അനുവാതത്തോടെ നെടുംങ്കയം ചെക്ക് പോസ്റ്റില്‍ നിന്ന് ഏതാനും മൈലുകള്‍ കാടിനകത്ത് പോയാല്‍ നമുക്ക് അദ്ദേഹത്തിന്റെ ശവകുടീരവും  ആ പാലവും കാണാവുന്നതാണ്. ആ പാലത്തിന്റെ ഇപ്പുറത്തായി  ഉയര്‍ന്ന ഒരു സ്ഥലത്തായി  നെടുംങ്കയം  പുഴയിലേക്ക് അഭിമുഖമായി നില്‍ക്കുന്ന, വളരെ ഭംഗിയുള്ളതും, ബ്രിട്ടീഷ്‌ ശൈലിയില്‍ നിര്മിച്ചതുമായ അദ്ദേഹത്തിന്റെ വീടും കാണാവുന്നതാണ്. പൂര്‍ണമായും മരം കൊണ്ട് നിര്‍മ്മിച്ചതായിരുന്നു ആ വീട്. ഇപ്പോള്‍ അത് ടൂറിസ്റ്റു ബന്ഗ്ലാവാണെന്ന് തോന്നുന്നു. അതിന്റെ  ഇപ്പോഴത്തെ അവസ്ഥയെകുറിച്ച്  എനിക്ക് കൂടുതലായി  അറിയില്ല.

ഡോസന്‍ രൂപകല്പന ചെയ്ത ഗര്‍ഡര്‍ പാലവും, നെടുംങ്കയം പുഴയും 





  .








      
   ഇവിടെ ഈ അഭിഭാഷകന്റെ ഡയറി കുറിപ്പില്‍ ഇതിനെന്തു പ്രാധാന്ന്യം എന്ന് ചിന്തിച്ചേക്കാം, അത് ഞാന്‍ പറയാം.....

            1997 ല്‍ ആണെന്ന് തോന്നുന്നു ഞാന്‍ നിലമ്പൂര്‍ പോലീസ് ട്രെയിനിംഗ് കാമ്പില്‍ ഗസ്റ്റ്‌ ലെക്ചര്‍ ആയിരുന്ന സമയം അവരുടെ ട്രെയിനിങ്ങിന്റെ അവസാന ദിവസങ്ങളില്‍
"ജന്‍ങ്കിള്‍ ട്രെയിനിങ്ങിന്റെ" ഭാഗമായി "ബഡാഘാന" എന്നൊരു പരിപാടി നെടുംങ്കയം   കാടിനകത്ത്  വെച്ച് ഉണ്ടായിരുന്നു. അന്ന് ആ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തത് അന്നത്തെ ഡി. എഫ്‌. ഓ, ആയിരുന്ന രമണ്‍ ശ്രീ വാസ്തവ എന്നവരായിരുന്നു. പ്രോഗ്രാമിലേക്ക് ഒരു ഗെസ്റ്റ് ലെക്ചര്‍ എന്ന നിലയില്‍ എനിക്കും ക്ഷണം കിട്ടിയിരുന്നു.ഇപ്പോള്‍ സര്‍ക്കിള്‍ ഇന്സ്പെക്‌റ്ററും, എന്റെ നാട്ടു കാരനുമായ മിസ്റ്റര്‍ ഗഫൂര്‍ അന്ന് ആ ക്യാമ്പിലെ സബ് ഇന്സ്പെക്റ്റരായിരുന്നു. അദ്ദേഹവുമൊത്താണ് ഞാന്‍ വനത്തിനകത്തെ ആ ക്യാമ്പില്‍ പോയത്.  അന്നാണ് ആദ്യമായി  ഇ .എസ് .ഡോസന്‍, എന്ന ആ ബ്രിടീഷ്‌ സിവില്‍ എന്‍ജിനിയറുടെ ശവകുടീരം ഞാന്‍  കാണുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം 2007 ല്‍ ഞാന്‍ ഉപരിപഠനാര്‍ത്ഥം ഇംഗ്ലണ്ടില്‍ വന്നപോഴാണ് യാദൃശ്ചിക മെന്നോണം അദ്ദേഹത്തിന്റെ ജന്മസ്ഥലവും കാണാന്‍ എനിക്ക്  ഭാഗ്യം
ലഭിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്  ഞാന്‍ വെക്കേഷന് നാട്ടില്‍ വന്ന സമയം മലയാളമനോരമ ദിനപത്രത്തിന്റെ ഏതോ ഒരു ദിവസത്തെ എഡിഷനില്‍ ഇ .എസ് .ഡോസന്‍ രൂപകല്പന ചെയ്ത ആ പാലത്തിന്റെ ഇപ്പോഴത്തെ ശോചനീയ  അവസ്ഥയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ കാണാന്‍ ഇടയായത്‌. സിമന്റിന്റെ ഉപയോഗമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ശര്‍ക്കരയും, ചുണ്ണാമ്പും കൂട്ടിയുള്ള ഒരു പ്രതേകതരo  മിശ്രുതമുപയോഗിച്ചു നിര്‍മിച്ച ആ പാലത്തിന്റെ തൂണുകളില്‍ നിന്നും  കല്ലുകള്‍  അടര്‍ന്നു പോയിട്ടുണ്ടെന്നും, ഇപ്പോള്‍ ആ പാലത്തിലൂടെ ഗതാകതം നിരോധിചിട്ടുണ്ടെന്നുമാണ് അന്നത്തെ ആ റിപ്പോര്‍ട്ടില്‍ ഞാന്‍ വായിച്ചത്.  അപ്പോഴാണ്‌ സത്യം പറഞ്ഞാല്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു ആഗ്രഹം തോന്നിയത്. അതിന്റെ ഭാഗമായി ഞാന്‍ വെക്കേഷന്‍ കഴിഞ്ഞു ഇംഗ്ലണ്ടില്‍
തിരിച്ചെത്തി, കൂടുതലായി  അദ്ദേഹത്തിന്റെ  പഴയ സര്‍വീസ്‌ രേഖകള്‍ ലെണ്ടനിലെ ബ്രിടീഷ്‌ ലൈബ്രറിയില്‍ നിന്നും ശേഖരിച്ചു വായിച്ചുനോക്കി. അതില്‍ ഇ .എസ്. ഡോസന്‍ എന്ന ആ  ബ്രിട്ടീഷ്‌ സിവില്‍ എഞ്ചിനീയര്‍ ജനിച്ചത്‌ 1895 നവംബര്‍ മാസ്സം 25 ആം തിയതി ഇംഗ്ലണ്ടിലെ നോര്‍ഫോള്‍ക്ക് എന്ന സ്ഥലത്താണ്.
ഇവിടെ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചോ..... ഇല്ലെങ്കില്‍ നേടുംകയത്തുള്ള   ആ ശവകുടീരത്തിന്റെ   ഒരു ക്ലോസ്അപ്പ്‌ എന്‍ലാര്‍ജ്‌ ഫോടോ താഴെയുണ്ട്, അതൊന്നു ശ്രദ്ധിച്ചു നോക്കൂ




ഇതില്‍ അദ്ദേഹത്തിന്റെ ജന്മ വര്‍ഷം കൊടുത്തിരിക്കുന്നത്‌ 1897 എന്നാണു. എന്നാല്‍ അദ്ദേഹത്തിന്റെ എദാര്‍ത്ഥ ജന്മ വര്‍ഷം 1895 ആണ്. ഇക്കാര്യം ഞാന്‍ അദ്ദേഹത്തിന്റെ സര്‍വീസ്‌ രേഖയിലെ  തെളിവുകള്‍ സഹിതം രേഖാമൂലം ഇപ്പോഴത്തെ വനം വകുപ്പ് അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇ .എസ്. ഡോസനെ കുറിച്ചുള്ള അന്ന്വേഷണത്തിനിടക്ക് വെച്ചാണ് ഞാന്‍ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ താമസിക്കുന്ന പ്രദേശത്തിന്റെ തൊട്ടടുത്ത വില്ലേജുകാരനും, ലോക പ്രശസ്ത മായ " ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍"  എന്ന ജേര്‍ണലിന്റെ ചീഫ് എഡിറ്ററും, ഒരു  ശാസ്ത്രക്ജനും കൂടിയായ  മിസ്റ്റര്‍. ബ്രിയാന്‍ ഡേവിസ് എന്ന മലയാളമറിയുന്ന ബ്രിടീഷു കാരനെ കുറിച്ചറിയാന്‍ ഇടവന്നത്.അദ്ദേഹത്തിന്നു മലയാള മറിയാം എന്ന് പറഞ്ഞത് വെറുതെയല്ല, അദ്ദേഹം ജനിച്ചത്‌ നമ്മുടെ തമിഴ്‌ നാട്ടിലെ  കോയമ്പത്തൂരിലാണ്,  അദ്ദേഹത്തിന്റെ പിതാവ് മിസ്റ്റര്‍   പി.ഡബ്ലീ‌യൂ. ഡേവിസ് എന്ന  ഐ .എഫ്‌ .എസ് കാരന്‍  ബ്രിടീഷ്‌ ഭരണ കാലത്ത് മദ്ദ്രാസ് പ്രസിഡന്‍സിയിലെ ഫോറസ്റ്റ്  റെഇഞ്ചര്‍മാരുടെ കോളേജിലെ   പ്രിന്സിപാള്‍ ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്നു നിലമ്പൂര്‍ ഡി. എഫ്‌. ഓ. ആയി സ്ഥലമാറ്റം കിട്ടിയപ്പോള്‍ എല്ലാവരും കുടുംബസമേതം  നിലമ്പൂരിലേക്ക് താമസമാക്കി. ബ്രിയാന്‍ ഡേവിസ് 1945 വരെ പഠിച്ചത് നീലഗിരിയിലാണ്. ഒരു എഴുത്ത് കാരനും കൂടിയായ ബ്രിയാന്‍ ഡേവിസ് ഒരു പുസ്തകത്തിന്നു നല്‍കിയ ആമുഖത്തില്‍ ഇന്ത്യന്‍ ഫോറെസ്റ്റിനെ കുറിച്ചും, നിലംബൂരിനെ കുറിച്ചും അല്‍പം പ്രതിപാതിച്ചിട്ടുണ്ട്. ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ നിന്നെടുത്ത അതിന്റെ കോപ്പി താഴെ കൊടുക്കുന്നു.





                                 ബ്രിട്ടീഷ്‌ ലൈബ്രറി



     പി.ഡബ്ലീ‌യൂ. ഡേവിസ് (ഐ .എഫ്‌ .എസ്)  ആണ്,  ഇപ്പോള്‍  നിലമ്പൂര്‍,ഡി. എഫ്‌. ഓ. ഓഫീസിന്റെ മുകളില്‍ ഒരു കുന്നിന്‍ പ്രതേശത്തുള്ള സര്‍കീട്ട്  ഹൌസെല്ലാം നിര്‍മ്മിച്ചത്‌.
ഈ പ്രദേശം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ കയ്യാളുന്നെന്നും, വളരെ വിലമതിക്കുന്ന പല പുരാ വസ്തുക്കളും മോഷണം പോകുന്നെന്നും ഞാന്‍ രണ്ടു ദിവസം മുമ്പ് മലയാള മനോരമ പത്രത്തില്‍ വായിക്കുകയുണ്ടായി.
                                     സര്കീറ്റ്‌ ഹൗസ്              





ഇ. എസ്. ഡോസന്റെ എഴുപത്തി ഒന്നാം  ചരമവാര്‍ഷികമായിരുന്നു ഈ കഴിഞ്ഞ ഒക്ടോബര്‍  മാസ്സം ഒന്‍പതാം തിയതി. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി അന്ന് ഈ പൊസ്റ്റു പബ്ലിഷ് ചെയ്യണമെന്നായിരുന്നു. എന്നാല്‍ ബ്രിട്ടീഷ്‌ ലൈബ്രറിയില്‍ നിന്നും പഴയ സര്‍വീസ്‌ രേഘകള്‍ ഒരു ഇന്ത്യകാരനായ എന്നിക്ക് ലഭിക്കാന്‍ അല്‍പം കാലതാമസം നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഈ വരുന്ന നവംബര്‍ 25 ആം തിയതി. കുടുംബ  ബന്ധങ്ങള്‍ക്ക് അകല്ച്ചയേറിയ യൂറോപ്പ്യന്‍ സംസ്കാരത്തില്‍  ജന്മദിനത്തിനോ, അദ്ദേഹത്തിന്റെ ഓര്‍മക്കോ വലിയ പ്രാധാന്ന്യം കല്‍പ്പിക്കുമെന്നു എനിക്ക് തോന്നുന്നില്ല.
ഏതായാലും അന്ന്വേഷണത്തിന്റെ വഴിമദ്ധ്യേ കിട്ടിയ ചെറിയ  വിവരങ്ങള്‍ നിങ്ങളോടൊത്ത് ഞാന്‍ ഇവിടെ  പങ്കുവെക്കുന്നു. കൂടുതല്‍ വിവരങ്ങളോടെ  അടുത്ത പോസ്റ്റില്‍ കാണാം.
 .

Thursday, 20 August 2009

പൊട്ടാസ്യം പെര്‍മാങ്കനേറ്റും, ഗ്ലിസറിനും

കരീം മാഷിന്റെ ശൈത്താന്‍ കൂക്കും http://tkkareem.blogspot.com/2009/05/blog-post.html ശാബിയുടെ ജ്വാല യിലെ http://sabiraktk.blogspot.com/2009/08/blog-post_09.html ശൈതാനും വായിച്ചപ്പോഴാണ് ബാധ ഒഴിപ്പിക്കലും, മാരണം ചെയ്യലുമൊക്കെ ഓര്‍ത്തുപോയത്‌. യൂറോപ്പിലിരുന്ന് അതൊക്കെ ഓര്‍ത്തു ഞാന്‍ ചിരിച്ചു പോയി.

മാരണം ചെയ്യലിന്റെ നല്ല ഒരു അനുഭവം ഞാന്‍ നിങ്ങളുടെ മുന്നില്‍ പങ്കു വെക്കട്ടെ...

1997 ല്‍ ആണെന്ന് തോന്നുന്നു എന്റെ ഭാര്യവീട്ടില്‍ ജോലി ചെയ്തിരുന്ന കൊറ്റികുട്ടിയും അവരുടെ അനിയത്തി കാളിയും തമ്മില്‍ വര്‍ഷങ്ങളായി മഞ്ചേരി മുന്‍സിഫ്‌ കോടതിയില്‍ സ്വത്ത് സംബന്ധമായ ഒരു തര്‍ക്കം നില നില്‍ക്കുന്നു ണ്ടായിരുന്നു. അതില്‍ കൊറ്റിക്കുട്ടിയുടെ വക്കീലായി ഇപ്പോഴത്തെ പബ്ലിക്‌ പ്രോസിക്കൂട്ടര്‍ അഡ്വക്കേറ്റ് തലാപ്പില്‍ സത്താറും ( ഞങ്ങളുടെ സത്താര്‍ക്ക ) .അപ്പുറത്ത് കാളിയുടെ വക്കീലായി മഞ്ചേരിയിലെ ഒരു സീനിയര്‍ അഭിഭാഷകനും (ഞാന്‍ പേര് എടുത്തു പറയുന്നില്ല ) ആയിരുന്നു അപ്പിയര്‍ ചെയ്തിരുന്നത്.

അന്നൊക്കെ ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ സത്താര്‍ക്കയുടെ ഓഫീസ് റൂമില്‍ സൊറയും പറഞ്ഞിരിക്കുക പതിവായിരുന്നു. (അന്ന് സത്താര്‍ക്ക പബ്ലിക്‌ പ്രോസിക്കൂട്ടര്‍ ആയിട്ടില്ല.)

അങ്ങനെ ഒരു ദിവസം ഞാനും, സത്താര്‍ക്കയും മറ്റു വക്കീലന്മാരും എല്ലാം കൂടിയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊറ്റികുട്ടി അവിടേക്ക് കേറിവന്നത്. കൊറ്റിക്കുട്ടികാണെങ്കില്‍ മാരണം ചെയ്യുന്നതിലോക്കെ നല്ല വിശ്വാസവും. സത്താര്‍ക്ക ഉടനെ തമാശരൂപത്തില്‍ എന്നെ ചൂണ്ടിയിട്ട് പറഞ്ഞു ഇത് തങ്ങള്‍ക്കുട്ടിയാണ്. കുറച്ചൊക്കെ "ഇസ്മിന്റെ" പരിപാടിയുണ്ട്. കൊറ്റിക്കുട്ടിക്ക് എന്ത് ആവശ്യവും ഇയാളോട് പറയാം. കൊറ്റികുട്ടിയാണെങ്കില്‍ അത് കേള്‍ക്കേണ്ട താമസം. കഴിഞ്ഞ ആറരവര്‍ഷമായി അനിയത്തിയും മക്കളുമായി നടത്തുന്ന കേസ്സ് ഒറ്റ ശാസത്തില്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഇനി അതിനെന്തന്കിലും ഒരു പോംവഴിയാണ് അവര്‍ക്കാവശ്യം.. അല്‍പ സൊല്പം മാജിക് എന്റെ കൈവശ മുള്ളതിനാല്‍ ഞാനും അതേറ്റു.

പിറ്റേന്ന് വരുമ്പോള്‍ ഒരു ചെറിയ കുപ്പിയില്‍ അല്പം വെളിച്ചെണ്ണയും, കൂടെ ഒരു ടീ സ്പൂണ്‍ ചായപൊടിയും കൊണ്ടുവരാന്‍ ഞാന്‍ കൊറ്റികു‌ട്ടിയോടു പറഞ്ഞു. പിറ്റേന്ന് കാലത്തുതന്നെ കൊറ്റികുട്ടി സംഗതികളെല്ലാം കരുതി വന്നു.
പിന്നെ ഞാനും വിട്ടില്ല. അല്പം പഞ്ഞി (കോട്ടന്‍) എടുത്തു നേരത്തെ പറഞ്ഞ വെളിച്ചെണ്ണയും, ചായപ്പൊടിയും സോല്പം വീതം ആ പഞ്ഞിയിലേക്ക് ഒഴിച്ച് കൊറ്റിക്കുട്ടിയുടെ മുഖത്തേക്കും പഞ്ഞിയിലേക്കും മാറി മാറി നോക്കി. മിനിട്ടുകള്‍ക്കകം പഞ്ഞിയില്‍ നിന്ന് ഉഗ്ര സ്ഫോടനത്തോടെ പുകയും തീയ്യും വരാന്‍ തുടങ്ങി. തുടര്‍ന്നുള്ള മന്ത്രോച്ചാരണങ്ങളൊക്കെ കഴിഞ്ഞ് കൊറ്റി കുട്ടിയോട് അതില്‍ നിന്ന് അല്പം ചാരം തോണ്ടി നെറ്റിയില്‍ ചാര്‍ത്താന്‍ പറഞ്ഞു. ഇനി വീട്ടിലെത്തുന്നത് വരെ കേസ്സിനെ കുറിച്ച് ആരോടും സംസാരിക്കരുത് എന്ന് പറഞ്ഞ് കൊറ്റിക്കുട്ടിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞു.

എന്തിന്നു പറയുന്നു. രണ്ടു ദിവസം കഴിഞ്ഞ് സത്താര്ക്ക എന്നെ ഉടനെ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചു. ചെന്നപ്പോള്‍ കണ്ടു കൊറ്റിക്കുട്ടി എന്നെ മുഖം കാണിക്കാന്‍ ഒരുകുല മൈസൂര്‍ പഴവുമായി കാത്തു നില്‍ക്കുന്നു. “ സംഗതി ഏറ്റു സാറേ“ എന്ന് പറഞ്ഞ് കൊറ്റിക്കുടി ഓടിഎന്റെ അടുത്തു വന്നു. കാര്യം കൂടുതല്‍ തിരക്കിയപ്പോള്‍ എതിര്‍ ഭാഗം വക്കീലിന്റെ കാലോടിഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടത്രെ!.

എന്തായാലും സംഗതി ഒരു വിധം പറഞ്ഞൊപ്പിച്ചു അവിടെ നിന്നും ഞാന്‍ തടി തപ്പി. അന്ന് വൈകീട്ട് എതിര്‍ഭാഗം വക്കീലിനെ ഞാന്‍ ആശുപത്രിയില്‍ കാണാന്‍ പോയി. വക്കീല് കാറ് നിര്‍ത്തിയിട്ടിരുന്ന സ്ഥലം അല്പം ചരിഞ്ഞ സ്ഥല മായിരുന്നതിന്നാല്‍ കാറിന്റെ ഡോര്‍ വന്ന് കാലില്‍ മുട്ടി എല്ലിനു നേരിയ സ്ക്രാച്ച് വന്നതാണ് കാര്യം. ആശുപത്രിയില്‍ വെച്ച് കൊറ്റിക്കുട്ടിയുടെ കാര്യം പറഞ്ഞതില്‍ പിന്നീട് അവിടെ ഒരു കൂട്ട ചിരിയായിരുന്നു.

പക്ഷെ എല്ലാവരുടെയും ഒരു ചോദ്യം “ അല്ല സമദ്‌വക്കീലേ എങ്ങിനെയാണ് ചായപ്പൊടിയും വെളിച്ചെണ്ണയും കൂട്ടിയാല്‍ "തീ " വരുന്നത് ?”
ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല ആ മാജിക്കിന്റെ രഹസ്യം അവിടെ കൂടിയവര്‍ക്കായി വിവരിച്ചു കൊടുത്തു.

അന്ധമായ വിശ്വാസത്തിനെതിരെ മാജിക്കിലൂടെ ബോധ വല്കരിക്കുക എന്നത് മാത്രം. രഹസ്യം അറിയാത്തവര്‍ക്കായി ഒരിക്കല്‍ കൂടി ഞാന്‍ ഇവിടെ പറയട്ടെ.

http://www.graspr.com/videos/potassium-permanganate-and-glycerine-2#

പൊട്ടാസ്യം പെര്‍മാങ്കനെറ്റ് , ഗ്ലിസറിന്‍ എന്നീ രാസ പദാര്‍ഥങ്ങള്‍ കാഴ്ചയില്‍ ചായപ്പൊടിയും വെളിച്ചെണ്ണയും പോലെയാണിരിക്കുന്നത്. ഇവിടെ കൊറ്റിക്കുട്ടി കൊണ്ടുവന്ന യദാര്‍ത്ഥ ചായപ്പൊടിയും വെളിച്ചെണ്ണയും ഞാന്‍ തന്ത്ര പൂര്‍വ്വം മാജിക്കിലൂടെ മാറ്റി , പകരം വെളിച്ചെണ്ണയും ചായപ്പൊടിയും പോലിരിക്കുന്ന ഗ്ലിസരിന്നും, പൊട്ടാസ്യം പെര്‍മാങ്കനെറ്റും എടുത്തു അവ രണ്ടും ആനുപാതികമായി ചേര്‍ത്ത് പഞ്ഞിയില്‍ ഒഴിച്ചു . അവ രണ്ടും ചേര്‍ന്നാല്‍ അവിടെ താപം ഉല്പാദിപ്പിക്കപ്പെടുന്നതാണ് എന്നതാണ് രസതന്ത്രം........
( ഇപ്പോള്‍ ഞാന്‍ ഭാര്യ വീട്ടില്‍ ചെന്നാല്‍ അന്ന് കൊറ്റികുട്ടി ഉമ്മറത്തേക്ക് വരാറില്ല)

Friday, 7 August 2009

വിശുദ്ധിയുടെ നക്ഷത്ത്രതിന്നു യാത്രാമൊഴി

ജില്ലാ സെഷന്‍സ് കോടതിയില്‍ അന്ന് ആകെ രണ്ടു കേസ്സ് മാത്രമാണ് വിചാരണക്കുള്ളത് . അതില്‍ ഒരുകേസ്സില്‍ മൂന്ന് പ്രതികള്‍ ഉള്ളതില്‍ രണ്ടാം പ്രതിക്ക് ഞാനും അപ്പിയര്‍ ചെയ്തിരുന്നു. മൂന്നു പ്രതികളും സഹോതരങ്ങളാണ്. മൂന്നു പേരും കൂടി അവരുടെ ഉപ്പാന്റെ ജെഷ്ടനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് വെട്ടിയും അടിച്ചും ഗുരുതരമായ പരിക്കേല്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്സ്.

കോടതിയിലെ കഴിഞ്ഞ നാല് വര്‍ഷത്തെ കേസ്സിന്നു വേണ്ടിയുള്ള നടത്തംതന്നെ അവര്‍ക്ക് ഒരു ശിക്ഷയായിരുന്നു. എന്നാലും വാശിക്ക് ഒരു കുറവും വന്നിട്ടില്ലായിരുന്നു. കേസ്സില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു. കേസ്സ് കണ്ടസ്റ്റു ചെയ്ത ആരെങ്കിലും ജയിലിലായാല്‍ ആ ഗ്രാമം തന്നെ കത്തി എരിയും. അത്രെയും വലിയ ഒരു സോഷ്യല്‍ ഇഷ്യു ആയി മാറിയിരുന്നു ആ കേസ്സ്. പിന്നെ ആകെ ഒരു പോംവഴി കേസ്സ് വിചാരണക്ക് എടുക്കുന്നതിനു മുമ്പ് സെറ്റില്‍മെന്റ് റിപ്പോര്‍ട്ട്‌ ചെയ്യുക. അതിന്നു ഇരു കൂട്ടരുടെയും വാശി ഒന്ന് കുറഞ്ഞിട്ട് വേണ്ടേ. അപ്പോഴാണ് പബ്ലിക്‌ പ്രോസിക്കൂട്ടരുടെ ഒരു സജസ്സഷന്‍ കേസ്സ് പാണകാട്ടെക്ക് വെച്ചാല്‍ ഇരു കൂട്ടരും ഒതുങ്ങും. രണ്ടു കൂട്ടരും അക്കാര്യം സമ്മതിച്ചു. കേസ്സിലെ ഒന്നാം സാക്ഷിയുടെ വിചാരണ കോടതി രണ്ടു ദിവസം അപ്പുറത്തേക്ക് മാറ്റി വെച്ചു.

കേസ്സിലെ രണ്ടാം പ്രതിയ്ടെ വകീലെന്ന നിലയില്‍ പാണകാട്ടെക്ക് ഞാനും പോയിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കേറുന്നതും ആ മഹാനായ മനുഷ്യനെ അടുത്ത് കാണുന്നതും, സംസാരിച്ചതും അന്ന് ആദ്യമായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ ചേരി തിരിഞ്ഞു വെട്ടും കൊലയുമായി കൊണ്ട് നടന്നിരുന്ന ആ കേസ്സ് പതിനഞ്ചു മിനിട്ട് കൊണ്ട് ആ വലിയ മനുഷ്യന്‍ തീര്‍ത്തത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.

ഞാന്‍ ഒരു മാസത്തെ ലീവില്‍ നാട്ടിലായിരുന്നപ്പോള്‍ മുസ്ലിം ലീഗ് നേതാവ് അരീകോട് പി വി യുടെ വീട്ടില്‍ ഇരിക്കുമ്പോഴാണ് പാണക്കാട് ശിഹാബ് തങ്ങള്‍ മരിച്ച വിവരം അറിഞ്ഞത്. അവസാനമായി ആ തേജസ്സുറ്റ മുഖം ഒരുനോക്കു കാണാനും ഭാഗ്യ മുണ്ടായി. ആ വലിയ മനസ്സിന്റെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട്...................

Tuesday, 9 June 2009

കൂളിംഗ് ഗ്ലാസ്സും, പെറ്റി കേസും

സമ്മര്‍ തുടങ്ങി കഴിഞ്ഞു. അതിന്‍റെ ഏറ്റവും പീക്ക് ടൈം ആണ് ഇപ്പോള്‍. വെള്ളക്കാരന്‍ വേഷ വിധാനത്തില്‍ നമ്മുടെ രാഷ്ട്ര പിതാവിനെ അനുകരിക്കുന്ന സമയമായി. അവന്‍റെ വിനോദ സമയമാണിപോള്‍ . സൂര്യ ഭഗവാന്‍ പോയി മറയണ മെങ്കില്‍ മിനിമം പത്തുമണിയെങ്കിലും ആവണം...! . ഹോ.. അതെന്താ അങ്ങനെ...? ആ... അത് അങ്ങനെയാണ്. ഇവിടുത്തുകാരുടെ ഇടയില്‍ രഹസ്യ മായ ഒരു ചൊല്ലുണ്ട്. ഇവിടെ മൂന്നു" W "വിനെ എപ്പോഴും വിശ്വസിക്കാന്‍ പറ്റില്ലത്രേ.... ആ മൂന്നു W ഏതാണെന്നല്ലേ.....WORK, WOMEN, WEATHER . മൂന്നും എപ്പോഴാണ് മാറുന്നത് എന്ന് പറയാന്‍ പറ്റില്ലത്രേ...!! എന്തായാലും അക്കാര്യം നമുക്ക് വിട്ടുകളയാം. വെള്ളക്കാരനായി അവന്‍റെ പാടായി....

ജോലി കഴിഞ്ഞു വീടിലേക്ക്‌ പോകും വഴിയാണ് ഗള്‍ഫില്‍ നിന്ന് സകീറിന്‍റെ ഫോണ്‍ വന്നത്. ഞാന്‍ യൂറോപ്പിലെത്തിയതിന്നു ശേഷം ആദ്യമായാണ് അവന്‍ വിളിക്കുന്നത്‌ . പിന്നെ അല്പം വീട്ടുകാര്യങ്ങളും, നാടുകാര്യങ്ങളും , കൂട്ടത്തില്‍ ഞങ്ങളുടെ പഴയ കോളേജ് വിശേഷങ്ങളും.
വീട്ടിലെയും നാട്ടിലെയും ഗള്‍ഫിലെയും വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി ഫോണിലെ മിനുട്സ് പോയതറി ഞ്ഞില്ലെന്നു സക്കീര്‍ പറഞ്ഞു.! ഫോണ്‍ വെക്കുന്നതിനു മുമ്പ് ഞാന്‍ തമാശയായി അവനോടു ചോദിച്ചു..." എടാ നീ ഇപ്പോഴും ആ കൂളിംഗ് ഗ്ലാസ്‌ വെക്കാറുണ്ടോ..?"
പിന്നെ രണ്ടു പേരും ഒരു ചിരിയായിരുന്നു. ആ ചിരി എന്നെ കൊണ്ടെത്തിച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സംഭവതിലെക്കായിരുന്നു.

ഞാന്‍ അഭിഭാഷകനായി പ്രാക്ക്ടീസ് തുടങ്ങിയ കാലം, സകീര്‍ ഗള്‍ഫില്‍ നിന്ന് ലീവില്‍ വന്നു. അതി സുന്ദരനും, സുമുഖനുമായ സക്കീര്‍, നടത്തത്തിലും ഭാവത്തിലും വേഷത്തിലും എല്ലാം അത് നിലനിര്‍ത്താന്‍ നന്നായി ശ്രദ്ധിച്ചിരുന്നു. പത്രാസ്സിന്നു ഒരു കുറവും ഒരിക്കലും അവന്‍ വരുത്താറില്ല. അത് വിദേശ മലയാളി ആയപ്പോള്‍ തുടങ്ങിയതല്ല, അവന്‍ കോളേജിലും അങ്ങനെ ആയിരുന്നു. അതുകൊണ്ട് ആര്‍ക്കും അവനെ കാണുമ്പോള്‍ ആദ്യം തോന്നുന്ന വികാരം "അസൂയ" യാണ്.

കാറിലേ അവന്‍ സഞ്ചരിക്കൂ. ഗര്‍ഭ പാത്രത്തില്‍ നിന്ന് ഭൂമിയില്‍ ചാടുംബോഴേ ആ കൂളിംഗ് ഗ്ലാസ്സ് വെച്ചിട്ടാണെന്ന് തോന്നുന്നു വന്നത്. എന്തായാലും ആ ഗ്ലാസ്സ് അവന്‍റെ ജീവിതത്തില്‍ ചില്ലറ പൊല്ലാപൊന്നുമല്ല ഉണ്ടാകിയത്.

ഒരിക്കല്‍ അവന്‍ അവന്‍റെ ഇളയ പെങ്ങളുടെ വീട്ടില്‍ പോകുന്ന സമയം അവന്‍റെ കാറിന്നു വഴിയില്‍ നില്‍ക്കുന്ന പോലീസ് ഏമാന്‍ കൈ കാണിച്ചുവത്രേ. നിര്‍ഭാഗ്യം അത് അവന്‍ കണ്ടതുമില്ല !. എങ്ങനെ കാണാനാ കൂളിംഗ് ഗ്ലാസ്സല്ലേ മുന്നില്‍. "ഞാഞൂലിനും വിഷമുള്ള സമയം" എന്ന് പറഞ്ഞ പോലെ, എസ്. ഐ അവര്‍കള്‍ ലീവിലായതിനാല്‍ എ എസ് ഐ ഏമാനായിരുന്നു ചാര്‍ജ്. അങ്ങോര് വിട്ടു കൊടുത്തില്ല അവന്‍റെ പുറകെ പോലീസ്സ് ജീപ്പും വിട്ടു. അസാധാരണമായി ഒരു പോലീസ് ജീപ് പുറകെ വരുന്നത്കണ്ടു പന്തിയല്ലെന്ന് കണ്ട സകീര്‍ അവന്‍റെ കാറ് സൈടാക്കി.

പിന്നെ പറയണോ പുകില്.... എന്താടാ കൈ കാണിച്ചാല്‍ നിര്‍ത്താന്‍ വയ്യേ...~#@'/?/{[=@'''~##@: . നീ ആരെടാ മമ്മൂട്ടിയോ... ഊരാടാ കൂളിംഗ് ഗ്ലാസ്. എടുക്കടാ ബുക്കും പേപറും......" കണ്ടം പൂച്ചയുടെ മുന്നില്‍ പെട്ട കുഞ്ഞെലിയെ" പോലെ സകീര്‍ നിന്ന് വിറക്കാന്‍ തുടങ്ങി. ഗ്ലാസ്സ് ഊരേണ്ടി വന്നില്ല അത് വിറച്ചു താഴെ ചാടി. ചുവന്നു തുടുത്തിരുന്ന സക്കീര്‍ വിളറി വെളുത്തു പോയി. " സാറ് കൈ കാണിച്ചത് ഞാന്‍ കണ്ടില്ലായിരുന്നു ,ഇദാ സാര്‍ എന്റെ വണ്ടിയുടെ ബുക്കും പെപറും" ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു വിറച്ച കൈകളോടെ സക്കീര്‍ ബുക്കും പേപ്പറും എ എസ്സ് ഐ ഏമാന് നീട്ടി.

പേപ്പറുകള്‍ ഒന്നും കുഴപ്പ മില്ല, എല്ലാം കിറ് കൃത്യം. ഏമാന്‍റെ കലി അപ്പോഴും തീര്‍ന്നിട്ടില്ല. എന്തങ്ങിലും കാര്യമായി അവനിട്ട് കൊടുക്കണം. ഐ പി സി 279 ആം വകുപ്പ് തന്നെ കിടക്കട്ടെ. വിടെടാ വണ്ടി സ്റെഷനിലേക്ക്. അവിടെ എത്തിയിട്ട് തീരുമാനിക്കാം

പോലീസ് സ്റെഷനിലെത്തി
ഇന്ത്യന്‍ ശിക്ഷാ നിയമം 279 ആം വകുപ്പ് പ്രകാരം അവന്‍റെ മേല്‍ കേസ്സ് ചാര്‍ജ് ചൈതപോഴാണ് എ എസ്സ് ഐ ക്ക് കലിയൊന്നു അടങ്ങിയത്. "നിനക്കെതിരെ ഒരു പെറ്റി കേസ്സ് എടുത്തിന്ട്ടുണ്ട്. ഇനി കോടതിയില്‍ നിന്ന് സമന്‍സ് വരും. അവിടെ ഫൈന്‍ അടച്ചാല്‍ മതി". ഹോ... എന്തൊരു ആശ്വാസം., മലപോലെ വന്നത് മഞ്ഞു പോലെ പോയി.... പിന്നെ ഒരു മിനിറ്റ് വൈകിയില്ല. ഓടി രക്ഷ പെട്ടു.

ഈ സമയത്തിനിടെ കൂടെ യുണ്ടായിരുന്ന ഒരു പോലീസുകാരന്‍ നൂറു രൂപ ചെത്താനും മറന്നില്ല. നൂറു രൂപ കൊടുത്തപ്പോള്‍... "ഇനി അച്ചാറ് വാങ്ങാന്‍ നിന്‍റെ മറ്റവന്‍ തരുമോ".... എന്ന പിറു പി
റുക്കലായിരുന്നു ആ പോലീസു കാരനില്‍ നിന്ന് കേട്ടത്.

ദിവസങ്ങള്‍ കഴിഞ്ഞു. സകീര്‍ തന്‍റെ തിരക്കിനിടക്ക് കേസ്സിന്‍റെ കാര്യം പാടെ മറന്നു. ഇനി അവനായിട്ട് പറഞ്ഞു ആ കാര്യം നാലാള്‍ അറിയേണ്ടെന്നും കരുതി. പത്തിരുപതു ദിവസം കൊണ്ട് അവന്‍റെ ലീവ് കഴിഞ്ഞു അവന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയി. എന്തായാലും അതൊരു പെറ്റി കേസല്ലേ എന്നും കരുതി.!

എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 279വകുപ്പ് പ്രകാരം ചാര്‍ജ് ചെയ്ത കേസ്സുകള്‍ അന്ന് ഒരു പെറ്റി കേസിന്‍റെ ലാഘവതോടെ യല്ലായിരുന്നു ബഹുമാനപെട്ട കോടതികള്‍ അന്ന് കണ്ടുവന്നിരുന്നത്.

ആ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ചെറിയ വകുപ്പുകളുടെ കൂട്ടത്തില്‍ ഒന്നാണ്. മാത്ര വുമല്ല പോലീസുകാര്‍ക്ക് വലിയ തെളിവിന്‍റെ ഒന്നും പിന്ബല മില്ലാതെ ആരുടെ മേലും ചുമത്താവുന്ന ഒരു വകുപാണ് താനും.

279 ആം വകുപ്പ് വായിക്കുന്നത് ഇങ്ങനെ യാണ്. .........

"Whoever drives any vehicle, or rides, on any public way in a manner so rash or negligent as to endanger human life, or to be likely to cause hurt or injury to any other person, shall be punished with imprisonment of either description for a term which may extend to six months, or with fine which may extend to one thousand rupees, or with both."

{"ഒരാള്‍ ഏതെങ്കിലും ഒരു വാഹനം പൊതു വഴിയിലൂടെ മനുഷ്യ ജീവന് അപായ മുണ്ടാകുന്ന രൂപത്തില്‍ അതിവേകതയിലും, അശ്രദ്ധമായും ഓടിച്ചാല്‍ അവനു ആറ്മാസം വരെയുള്ള തടവ്‌ശിക്ഷയോ, അലെങ്കില്‍ ആയിരം രൂപ പിഴയോ., അല്ലെങ്കില്‍ അവ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കുന്നതാണ്. "}

ഇവിടെ നമ്മുടെ സക്കീറിന്‍റെ മേല്‍ ഇത്തരം ഒരു കേസ്സ് ചാര്‍ജ് ചെയ്യാന്‍ പോലീസ്‌ ഏമാന് ഒരു കൂളിംഗ് ഗ്ലാസ്സിന്‍റെ തെളിവ് കിട്ടിയാലും മതി.

സംഗതി എന്തായാലും കുലുമാലായി എന്ന് പറഞ്ഞാല്‍ പോരെ!.കോടതി നടപടികള്‍ അതിന്‍റെ മുറയ്ക്ക് നടന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒരു വകുപ്പ് പ്രകാരം കേരള പോലീസ് ഒരാള്കെതിരെ ഒരു കേസ്സ് ഫയല്‍ ചെയ്തതല്ലേ... മജിസ്ട്രേറ്റിനും വെറുതെ യിരിക്കാന്‍ പറ്റില്ലല്ലോ. നാട്ടില്‍ നീതിയും നിയമവും ഉണ്ടെന്നു കാണിക്കേണ്ടേ....! ജാമ്യ മില്ലാ വാറണ്ട്, പിടികിട്ടാ പുള്ളി....! അങ്ങനെ പോകുന്നു കോടതി പ്രോസീജ്യറുകള്‍.

സക്കീര്‍ ഗള്‍ഫില്‍ നിന്ന് പിന്നീട് വന്നത് ഒന്നര വര്‍ഷത്തിനു ശേഷമാണ്. ദൃതി പിടിച്ചു പോന്നിട്ടും വലിയ കാര്യമൊന്നുമില്ല. കാരണം പെണ്ണും പിടക്കോഴിയും ഒന്നുമില്ല നാട്ടില്‍ അവനെ കാത്തിരിക്കാന്‍. പിന്നെ അല്‍പ സ്വല്പം അങ്ങിങായി ഉള്ള ലൈനുകളാണ്......! എന്തായാലും ഈ പ്രാവശ്യത്തെ വരവില്‍ ഒരു കല്ല്യാണ മൊക്കെ കഴിക്കാനുള്ള സെറ്റപ്പിലാണ് അവന്‍ വന്നത്.

നാട്ടില്‍ വന്നിറങ്ങി ഒരാഴ്ച തികഞ്ഞില്ല, വാറണ്ട് നടത്തുന്ന പോലീസുകാരന്‍ അവന്‍ വന്ന വിവരം എങ്ങനെയോ മണതറിഞ്ഞു. ഒരു ദിവസം സക്കീര്‍ കാര്യമായി എങ്ങോട്ടോ ഇറങ്ങി തിരിച്ചതായിരുന്നു, നേരെ ചെന്ന്പെട്ടത് ആ മുരടന്‍ പോലീസ്‌ കാരന്‍റെ മുന്നിലും. പിന്നെ ഒട്ടും താമസിച്ചില്ല. അറസ്റ്റും, കോടതി മുമ്പാകെ ഹാജരാക്കലും എല്ലാം വളരെ പെട്ടന്നായിരുന്നു.

അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാകിയപ്പോഴും നമ്മുടെ പാവം സക്കീര്‍ തന്‍റെ കൂളിംഗ് ഗ്ലാസ്സ്‌ വെക്കാന്‍ മറന്നില്ല. തൊലി വെളുത്ത നിറവും, ഫോറീന്‍ കാരന്‍റെ മണവും, പത്രാസ്സോടെ ആ കൂളിംഗ് ഗ്ലാസ്സ്‌ വെച്ചുള്ള നിര്‍ത്തവും... എല്ലാം ഒന്നിനൊന്നു മെച്ചം. മജിസ്ട്രേറ്റും തന്നെ വിചാരിച്ചു കാണും, ശെടാ..!! ഇവനെന്താ പോലീസ്‌ അറസ്റ്റു ചെയ്തു കൊണ്ട് വന്ന ഒരു പ്രതിയാണെന്നുള്ള ഒരു ബോധവുമില്ലെ....!

കേസ്സ് വിളിച്ചു. കൂട്ടില്‍ കേറി നില്‍ക്കാന്‍ പോലീസുകാരന്‍ പറഞ്ഞതനുസരിച്ച് കേറി നിന്നു. പിന്നെ മജിസ്ട്രേറ്റിന്‍റെ ചോദ്യം "ഈ കുറ്റ പത്രത്തില്‍ പറഞ്ഞ പ്രകാര മുള്ള കുറ്റം താങ്കള്‍ ചെയ്തിട്ടുണ്ടോ..?" കോടതിയില്‍ ഹാജരാകുന്നതിനു മുമ്പുതന്നെ പോലീസുകാരന്‍ പറഞ്ഞു തന്നിരുന്നു- ഇത് വെറും ഒരു പെറ്റി കേസ്സാനെന്നും, ആയിരം രൂപ പിഴയടക്കേണ്ട കേസ്സ് മാത്ര മാണെന്നു മൊക്കെ. പോലീസുകാരന്‍റെ നിര്‍ദേശ മനുസരിച്ച് സക്കീറും പറഞ്ഞു "കുറ്റം ചെയ്തിട്ടുണ്ട്." മജിസ്റെട്ടിന്‍റെ നിയമം നടപ്പിലാക്കാനുള്ള അപോഴത്തെ അത്യാര്‍തിയോ, അതോ വീട്ടില്‍ ഭാര്യയുമായുള്ള കശപിശയോ.. ഇനി അതുമല്ലെങ്കില്‍ സക്കീറിന്‍റെ ഭാഗ്യ ദോഷമോ.... എന്തായാലും വകുപ്പില്‍ പറയുന്ന സിക്ഷക്കൊന്നും ബഹുമാനപെട്ട കോടതി വലിയ ഇളവ് വരുത്തിയില്ല. ആയിരം രൂപ പിഴയും, 15 ദിവസം തടവും. പിഴയടച്ചു ജാമ്യ മെടുത്താല്‍ മുപ്പതു ദിവസത്തിനുള്ളില്‍ അപ്പീല്‍ ബോധിപ്പിക്കാന്‍ സമയവും നല്‍കി.

"നോക്കണേ... നിയമ പാലകരുടെ മുന്നിലൂടെ കൂളിംഗ് ഗ്ലാസ്സും വെച്ച് നടന്നാലുള്ള വിന."

ക്ലാര്‍ക് ബാബുവാണ് എന്നെ ഈ വിവരം ഫോണ്‍ ചെയ്തു പറയുന്നത്. "വകീലിന്‍റെ ഒരു പഴയ കൂട്ട്കാരനെ കോടതി 15 ദിവസത്തേക്ക് ശിക്ഷിച്ചിരിക്കുന്നു". ഞാന്‍ വളരെ പെട്ടന്ന് ഓടിയെത്തി. കാര്യങ്ങള്‍ ആകെ കുഴഞ്ഞു കിടക്കുന്നു. നേരെ വന്നു കണ്ടത് അറസ്റ്റു ചെയ്ത പോലിസ്സുകാരനെ യാണ്. അന്ന് മുതല്‍ അവന്‍ രണ്ടു ദിവസം ഭക്ഷണം കഴിച്ചു കാണില്ല. കാരണം ലോ കോളേജിലെ ആ‍ പഴയ ഉരുട്ടി കൂട്ടി വിഴുങ്ങിയ തെറി കളെല്ലാം അവന്‍റെ മുന്നില്‍ ശര്ധിച്ചു.

അഞ്ചു മണിക്ക് കോടതി പിരിയുന്നതിനു മുമ്പ് രണ്ടു ജാമ്യക്കാരെ ഉണ്ടാകണം അതും അവര്‍ സ്ഥലത്തിന്റെ കരമടച്ച രസീതി സഹിതം. ഒട്ടും വൈകിച്ചില്ല കണ്ണംകുളം കോളനിയിലേക്ക് ആളെ വിട്ടു. അവിടെ ചന്തുവും ഗോപാലനും ഉണ്ടാകും. ഒരു ഫുള്ളും ചിക്കന്‍ ബിരിയാണിയും ഓഫര്‍. അവര്‍ റെഡി. സക്കീര്‍ ജാമ്യത്തിലിറങ്ങി. ആ‍ മാസ്സം 23 ആം തിയതി അവന്റെ കല്ല്യാണവും കഴിഞ്ഞു നവവധുവുമായി അവന്‍ ഗള്‍ഫിലേക്ക് പറന്നു.

ആ‍ 279 ആം വകുപ്പിന്‍റെ മേലുള്ള അപീല്‍ വാദിച്ചത് ഒരു വര്‍ഷത്തിനു ശേഷമാണ്. ശിക്ഷ റദ്ദു ചെയ്തു കൊണ്ടുള്ള മേല്‍ കോടതിയുടെ വിധി ന്യായത്തില്‍ സര്‍ക്കാരിന്‍റെ മിഷിനരികളുടെ സമയ നഷ്ടവും, മെനക്കെടും നന്നായി പ്രതിപാതിച്ചിരുന്നു. കൂടത്തില്‍ കീഴ് കോടതിയുടെ നടപടിയില്‍ അതൃപ്തിയും രേഖ പെടുത്തിയിരുന്നു.

279 ആം വകുപ്പ് ഇപ്പോള്‍ പെറ്റി കേസ്സിന്‍റെ ലാഘവത്തോടെയാണ് കോടതികള്‍ കണ്ടു വരുന്നത്. പ്രതികള്‍ കോടതി മുമ്പാകെ ഹാജരാവേണ്ടതില്ല വക്കീല്‍ മുഖാന്തിരം പിഴ ഒടുക്കാവുന്നതാണ്......


Wednesday, 15 April 2009

വീറില്ലാതെ എന്തു വാറണ്ട്?

“ന്‍റെ സാറേ..... ഓക്ക് ഈ ഒരു കുഞ്ഞിക്കാലുണ്ടായി കാണാന്‍ എത്ര നേര്‍ച്ചേം മന്ത്രോം ചെയ്തുന്നര്ര്യോ., അവസാനം ആ മുണ്ടംപടിയുള്ള ആളെ അടുത്ത്പോയിട്ടാ ഓക്ക് ഒന്ന് പള്ളീലുണ്ടായത്. ഇന്നിട്ടും ഓന് ഓളെ വിട്ടു പോയല്ലോ.!! ഇന്‍റെ റബ്ബേ .... ഹയാതിലുണ്ടയാ മത്യായിരുന്നു".

മരുമകനെ തേടിയുള്ള വയസ്സായ ഉമ്മയുടെ വരവ് തുടങ്ങിയിട്ട് മാസം
മൂന്നു കഴിഞ്ഞു. ആ ഉമ്മായുടെ മകളുടെ മുഖ ഭാവം കണ്ടാലറിയാം അവളുടെ കെട്ടിയവന്‍ ഇനി വരില്ലെന്നുള്ളത്......!! കെട്ടിയവനെ തിരഞ്ഞു പോകാനും കഴിയില്ല. കാരണം കര്ണ്ണാടകയിലൊ , മയ്‌സൂരിലോ എവിടെയോ ആണ്. തിരഞ്ഞു കണ്ടു പിടിക്കാനുള്ള പണച്ചിലവും താങ്ങാന്‍ കഴിയില്ല.., ഹാ... എല്ലാം അവളുടെ വിധി....!! ആ "ദീര്‍ഘശ്വാസം" ഉമ്മായുടെ മകളുടെ കേസ്സുള്ള ദിവസങ്ങളില്‍ എന്‍റെ ഓഫീസിന്‍റെ വരാന്തയില്‍ നിന്ന് കേള്‍ക്കാം.

ഈ ഉമ്മ ഏതാണെന്നല്ലേ....?
പറയാം., ഇതാണ് ഹവ്വാ ഉമ്മ.!
ഞാന്‍ അരീകോട് എ. ആര്‍. കാമ്പില്‍ ക്ലാസ്സെടുക്കുന്ന കാലം അവിടെ കാമ്പിന്‍റെ കിച്ചണില്‍ ദിവസകൂലിക്ക് ജോലി ചെയ്തിരുന്ന വഴിക്കടവുകാരന്‍ ഉസ്മാനിക്ക യാണ് ഈ ഉമ്മയെ ഒരു കുറിപ്പ് സഹിതം എന്‍റെ അടുത്തേക്ക് വിടുന്നത്. ഓഫീസില്‍ എന്‍റെ മേശക്കരികില്‍ നിന്ന് പൊട്ടിക്കരയുന്ന ആ ഉമ്മയുടെ കയ്യില്‍ നിന്നും ഉസ്മാനിക്കയുടെ എഴുത്ത് ഞാന്‍ വാങ്ങി വായിച്ചു.......

"പ്രിയ പെട്ട വക്കീല്‍ സാറിന്നു.... ഈ എഴുത്തുമായി വരുന്ന ഹവ്വാഉമ്മ എന്‍റെ അയല്‍വാസിയാണ്. അവരുടെ മകളുടെ വിവാഹവുമായി ബന്ധപെട്ട് ഒരു പ്രശ്നമുണ്ട്. വേണ്ടത് ചെയ്തുകൊടുക്കുമല്ലോ.! സാറിന്‍റെ സ്വന്തം ഉസ്മാനിക്ക.."

നമ്മളെല്ലാം വളരെ അധികം കേള്‍വിയുള്ള മയ്സൂര്‍ കല്ല്യാണത്തിന്‍റെ ഒരു "വിക്ടിം"ആണ് ഈ ഉമ്മയും മകളും അവളുടെ ഒരു വയസ്സായ മകനും. നമ്മളൊക്കെ മുമ്പ് കേട്ടിട്ടുള്ള അറബി കല്ല്യാണം പോലെ തന്നെ അതിന്‍റെ മറ്റൊരുരൂപമാണ് മയ്സൂര്‍ കല്ല്യാണം. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളുടെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും അങ്ങിങായി നടന്നു വരുന്ന ഒന്നാണ്
ഈ മയ്സൂര്‍ കല്ല്യാണം. കര്‍ണാടകയില്‍ നിന്നും പുരുഷന്‍മാര്‍ ചില്ലറ
കാശൊക്കെ ഒപ്പിച്ചു ഈ പ്രദേശത്തേക്ക് വരും. ചുളിവില്‍ ഒരു അയ്യായിരമോ പതിനായിരമോ സ്ത്രീധനവും കിട്ടും., കിളുന്തു പോലത്തെ പെണ്ണിനെ
കെട്ടുകയും ചെയ്യാം.! ഇവന്‍റെ ഊരും പേരും വിലാസവും എല്ലാം യഥാര്‍ത്ഥമാണോഎന്ന് ചോദിക്കാന്‍ മനസ്സില്‍ തോന്നിയാല്‍ തന്നെ പിന്നെ
ഈ പാവങ്ങള്‍ ഒറ്റപ്പെടും. ചത്ത ശവത്തിന്‍റെ മേല്‍ കഴുകന്‍മ്മാര്‍ വട്ടമിട്ടു
പറക്കുന്ന പോലെയാണ് ഇവിടെയുള്ള ബ്രോക്കര്‍ സമൂഹം. പെണ്ണ് കെട്ടുന്ന മയ്സൂര്‍ കാരനാണെങ്കിലോ, അവനു ഒന്നോ രണ്ടോ വര്‍ഷം നല്ല "പുത്യാപ്ല" സല്കാരത്തോടെ ജീവിച്ചു പോകാം. അത് കഴിഞ്ഞു പിന്നെ അവനെ
തിരഞ്ഞാല്‍ പൊടിപോലും കാണില്ല.

ഹവ്വാ ഉമ്മയുടെ ഭര്‍ത്താവ് മകള്‍ക്കു ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു
പോയി. പിന്നീട് ഈ ഉമ്മയുടെയും മകളുടെയും ജീവിതം കൊടും ദാരിദ്ര്യത്തിലായിരുന്നു. ആകപ്പാടെയുള്ളത് അഞ്ചുസെന്റ് ഭൂമിയും
അതില്‍ മണ്ണും പുല്ലും കൊണ്ട്തീര്‍ത്ത ഒരു കൊച്ചു കുടിലും. പിന്നീട് മകളെ വളര്‍ത്തി ഇക്കോലത്തില്‍ എത്തിച്ചത് ആ ഉമ്മയുടെ മനോധൈര്യവും കഠിനാധ്വാനവും കൊണ്ടു മാത്രമാണ്. പട്ടിണിയും ദാരിദ്ര്യവും
സഹിക്കാന്‍ കഴിയുന്നതിന്‍റെ അപ്പുറത്തെത്തി നില്‍ക്കുമ്പോഴാണ് മകള്‍ പ്രായപൂര്‍ത്തിയായി പുര നിറഞ്ഞു നില്‍ക്കുന്നത് നാട്ടുകാരൊക്കെ ഓര്‍മ്മിപ്പിക്കാൻ തുടങ്ങിയത്. ഒരു കുപ്പി വിഷം വാങ്ങി അവള്‍ക്കു
നല്‍കുന്നതിനെക്കാള്‍ നല്ലതാണല്ലോ ഒരുത്തനെപ്പിടിച്ചു അവളെ ഏല്പിക്കുന്നത് എന്നോര്‍ത്താണ് ആ ഉമ്മ കര്‍ണാടകക്കാരനെ കൊണ്ട് കെട്ടിച്ചത്.

കുടുംബ കോടതി നിയമം നമ്മുടെ നാട്ടില്‍ നിലവില്‍ വന്നത് 1984 ആണ്. അതിനു മുമ്പ് ഇത്തരത്തിലുള്ള കുടുംബ പ്രശ്നങ്ങള്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രട്ടിന്‍റെ കീഴിലായിരുന്നു വിചാരണ നടന്നിരുന്നത് . വാശിയേറിയ ക്രിമിനല്‍ കേസ്സുകള്‍ക്കിടക്ക് അരക്കാശിന്നു ഗതിയില്ലാത്ത ഇത്തരം പാവങ്ങളുടെ കേസ്സ് ആര് നോക്കാന്‍...പിന്നീട് 1986 ലാണ് മലപ്പുറം ജില്ലയില്‍ ആദ്യമായി കുടുംബ കോടതി നിലവില്‍ വന്നത്. മഞ്ചേരി കച്ചേരിപ്പടിയിലായിരുന്നു തുടക്ക സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ മലപ്പുറം കലക്റ്ററേറ്റിന്‍റെ അകത്താണ് പ്രവര്‍ത്തിക്കുന്നത്.

ഉമ്മയുടെ മകളെ മയ്സൂര്‍ കാരന്നു കല്ല്യാണം ചെയ്തത് നമ്മുടെ നാട്ടില്‍ കുടംബ കോടതിയും നിയമവും എല്ലാം നിലവില്‍ വന്ന കാലത്താണ്. മാത്രവുമല്ല ഉമ്മയുടെ സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ഒത്തിരി സാമുദായിക കൂട്ടായ്മകള്‍ ഉമ്മാക്ക് മുന്നിലുള്ള കാലം..... എല്ലാം കൊണ്ടും ധന്യയായ ഉമ്മാക്ക് ഇനി എന്താണ് പ്രശ്നം.!

ഉമ്മ തന്‍റെ പുന്നാര മകളെ ആ മയ്സ്സൂര്‍കാരന് കല്ല്യാണം കഴിച്ചു കൊടുത്തിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ആ നാളുകളില്‍" സ്വര്‍ഗം" എന്നത് ഉമ്മയുടെ വീടാണെന്നു പോലും ഉമ്മാക്ക് തോന്നി പോയി. പിന്നീട് അവിടുന്നങോട്ട് ഓരോ ദിനവും ഉമ്മാക്ക് വിഷമം പിടിച്ചതായിരുന്നു. കാരണം ഉമ്മയുടെ പുന്നാര മകള്‍ ഇത് വരെ ഗര്ഭിണിയായില്ല . ഉമ്മ ജീവിതത്തില്‍ ഇന്നേ വരെ ഒരു വൈദ്യനെ കണ്ടിട്ടില്ല. കാര്യപ്പെട്ട ഒരസുഖവും ഇത് വരെ ഉമ്മാക്ക് വന്നതായി ഓര്‍മയുമില്ല. ഉമ്മ തന്‍റെ മകളെ തൊട്ടടുത്തുള്ള ഒരു ഔല്യെ പാപ്പാനെ (മന്ത്രവാദി) കാണിക്കാന്‍ തീരുമാനിച്ചു. ഔല്യെ പാപ്പ ചില്ലറക്കാരനല്ല. ചുട്ട കോഴിയെ പറപ്പിച്ച ആളാണ്‌.( എന്താണാവോ എല്ലാ മന്ത്രവാദികളും ചുട്ടകോഴിയെ മാത്രം പറപ്പിക്കുന്നത്? എന്തു കൊണ്ടു താറാവിനെ പറപ്പിക്കുകയോ നീന്തിക്കുകയോ ചെയ്യുന്നില്ല.) എന്തായാലും അയാളെ കണ്ടതോടെ ഉമ്മാക്ക് സമാധാനമായി. കാരണം മകള്‍ക്ക് ഗര്‍ഭമുണ്ടാകാനുള്ള ചികിത്സ വളരെ നിസ്സാരം, ചിലവും നന്നേ കുറവ് . വെറും 501 രൂപ മാത്രം. ഉമ്മാന്‍റെ കയ്യില്‍ കഴിഞ്ഞ മാസം ഉമ്മാന്‍റെ ആടിനെ വിറ്റ ചില്ലറ പണമുണ്ട്.

ഇനി ചികിത്സ എന്താണെന്ന് അറിയേണ്ടേ.....
വളരെ വിചിത്രമായ ഒരു ചികിത്സാ രീതിയാണ് മുണ്ടം പടിയിലുള്ള ഔല്യെ
പാപ്പാന്‍റെത്. ചികിത്സാ രീതി ഇങ്ങനെ........

മൂന്നു വെള്ളിയാഴ്ച രാവുകളില്‍ അയാളുടെ വീട്ടില്‍ വെച്ച് അരി നിറച്ച ഒരു പാത്രത്തില്‍ കത്തി പല പ്രാവശ്യം കുത്തിയിറക്കുക. അവസാനം എപ്പോഴാണോ ഈ കത്തിയുടെ കൂടെ അരിയും പാത്രവും എല്ലാം കൂടി ഒട്ടി പിടിച്ചു മുകളിലേക്ക് പോരുന്നത് അതോടെ അവള്‍ ഗര്ഭിണിയാകും. ! വളരെ വിചിത്രം തന്നെ.! കേട്ടാല്‍ ആരുമൊന്നു അന്തിച്ചുപോകും.

(ഇനി ഈ കഥ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും.ഹവ്വാ ഉമ്മ ഓഫീസില്‍ വരുന്ന ദിവസം ഞാനും ഫ്രീ ആണെങ്ങില്‍ അല്പം നേരം ഉമ്മായുടെ പഴം കഥ കേട്ടിരിക്കും. അക്കൂട്ടത്തിലാണ് ഈ കഥയും ഉമ്മ എന്നോട് പറഞ്ഞത്).

കത്തിയുടെ കൂടെ അരിയും പാത്രവും ഒട്ടി പിടിച്ചത് ഉമ്മ നേരിട്ട് കണ്ടുവത്രെ! കേട്ടപ്പോള്‍ ആദ്യം ഞാനും ഒന്ന് ചിന്തിച്ചു. വളരെ ചെറുപ്പം തൊട്ടേ എനിക്ക് മാജിക്ക് എന്ന കലയോട് എന്തന്നില്ലാത്ത ഒരു അടുപ്പമായിരുന്നു. ഇപ്പോഴും അവസരം കിട്ടുന്ന സ്ഥലത്തൊക്കെ ഞാന്‍ ഒരു മാന്ത്രികനായി പ്രത്യക്ഷപ്പെടാറുണ്ട്. അഭിഭാഷകനായതില്‍ പിന്നെ പൊതു വേദികളില്‍ അവതരിപ്പിക്കാന്‍ അല്‍പ്പം ചമ്മലായിരുന്നു. എന്നാല്‍ ഇപ്പോല്‍ ആ ചമ്മല്‍ പോയി., ഇപ്പോള്‍ അഭിമാന മായി തോന്നുന്നു. കാരണം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഒരു പൊതു വേദിയില്‍ മാജിക് അവതരിപ്പിക്കുന്നത് വാര്‍ത്തയില്‍ കണ്ടു. പിന്നെ കേവലം ഒരു വക്കീലായ ഞാന്‍ എന്തിന്നു ചമ്മണം...!!

എന്നാലും ഉമ്മയുടെ മന്ത്രവാദി കാണിച്ച ആ വിദ്യയുടെ രഹസ്യം ഞാന്‍ കണ്ടു പിടിച്ചു. അത് ഞാന്‍ ഉമ്മാക്ക് കാണിച്ചു കൊടുത്തു ബോധ്യപെടുത്തുകയും ചെയ്തു. കാരണം നമ്മുടെ സമൂഹത്തില്‍ ഈ രൂപത്തില്‍ തട്ടിപ്പ് നടത്തി ജീവിക്കുന്ന ഒട്ടനവധി ആള്‍ദൈവങ്ങള്‍ ഉണ്ട്. ഉമ്മയെ പോലുള്ള പട്ടിണി പാവങ്ങള്‍ ഇനിയെങ്കിലും അത്തരക്കാരുടെ വലയത്തില്‍ കുടുങ്ങാതിരിക്കാന്‍ നമ്മളെ പോലുള്ളവര്‍ രംഗത്ത് വരേണ്ടതാണ്.

കത്തിയും അരിയും പാത്രവും ഉപയോഗിച്ചുള്ള ആ വിദ്യയുടെ രഹസ്യം വളരെ ലളിതം. അറിയാത്തവര്‍ ക്കു വേണ്ടി ഞാന്‍ ഇവിടെ പറയാം.












പാത്രവും,കത്തിയും..ചെറിയൊരുരൂപരേഖ.
വായ് വട്ടം നന്നേ കുറഞ്ഞ അടിഭാഗം അല്പം വീര്‍ത്തിരിക്കുന്നതു മായ ഒരു
സ്റ്റീല്‍ കൊണ്ടുള്ള പാത്രമാണ് നമുക്ക് വേണ്ടത്. അത് നിറയെ നമ്മള്‍ ചോറ്
ഉണ്ടാക്കുന്ന സാധാരണ അരി എടുക്കുക. ഇനി ആ പാത്രത്തിന്റെ വലിപ്പ മനുസരിച്ച് അറ്റം കൂര്‍ത്ത ഒരു കത്തിയെടുത്തു ഈ അരിയില്‍ പലപ്രാവശ്യം കുത്തി നോക്കൂ..! കത്തിയോടൊപ്പം അരിയും പാത്രവും എല്ലാം ഒന്നിച്ചു പൊങ്ങിപ്പോരുന്നത് കാണാം.
ഇത് മന്ത്രവാദമോ കുട്ടിച്ചാത്തന്റെ സേവയോ ഒന്നുമല്ല! ഇത് സയന്‍സാണ്. അരിയില്‍ പല പ്രാവശ്യം ലോഹം കൊണ്ട് നിര്‍മ്മിച്ച കത്തി കുത്തി യിറക്കുമ്പോള്‍ അവിടെ ഒരു കാന്തിക മേഖല രൂപപ്പെടുന്നത് ഈ ഒട്ടി പിടിക്കലിന്നു ഒരു കാരണമാകുന്നു. മറ്റൊരു കാരണം വായ് വട്ടം കുറഞ്ഞ ഈ പാത്രത്തില്‍ അരിമണികള്‍ക്കിടയിലൂടെ കത്തി താഴ്ന്നു പൊങ്ങുമ്പോള്‍ അരി മണികള്‍ തമ്മില്‍ ഒരു ഇന്‍റെര്‍ ലോക്ക് രൂപ പ്പെടുകയും അതുകാരണം കത്തിക്ക് പാത്രത്തില്‍ നിന്ന് അത്ര പെട്ടന്ന് ഊരി പോരാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇനി നിങ്ങള്‍ സ്വന്തമായി ഒന്ന് പരീക്ഷിച്ചു നോക്കൂ. ആദ്യമായി കാണുന്നവര്‍ക്കു ഇതൊരല്‍ഭുതം തന്നെ!

എല്ലാ കേസ്സിനും ഉമ്മ രാവിലെ തന്നെ ഓഫീസില്‍ എത്തും. അന്നൊക്കെ മുപ്പതു രൂപയും ഉച്ചക്ക് നല്ലൊരു ഊണും ഞാന്‍ ഉമ്മാക്ക് കൊടുക്കും. കൊടുക്കുന്ന മുപ്പതു രൂപ ഒന്നിനുമായിട്ടല്ല. എന്നാലും അഞ്ചരക്കുള്ള വഴിക്കടവ് ബസ്സിനുള്ള വണ്ടി ക്കൂലിയെങ്ങിലുംആകുമല്ലോ..

നാട്ടില്‍ പോയി ഉടന്‍മടങ്ങി വരാം എന്ന് പറഞ്ഞു പോയ മകളുടെ ഭര്‍ത്താവ്... വര്‍ഷം ഒന്നാവാറായി, ഇതുവരെ ഒരു വിവരവു മില്ല. കോടതികള്‍ക്ക് ഉമ്മയുടെ മരുമകനെ തേടി പിടിച്ചു കൊടുക്കുന്ന പണിയില്ല. അതിന്നു നിയുക്തരായ പോലീസും ഭരണാധികാരികളും ഇവിടെയുണ്ട്. ഉമ്മയെ സഹായിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഇതുവരെ വന്നില്ല. തിരഞ്ഞെടുപ്പ് ഒന്നുകൂടി ഉമ്മയുടെ മുന്നിലൂടെ കടന്നു പോകുന്നു. എഴുപതു കഴിഞ്ഞ ഉമ്മാക്ക് ഇനി എത്ര തിരഞ്ഞെടുപ്പ് കാണാനുള്ള യോഗമുണ്ട് ആവോ..!!

എന്‍റെ മേശമേല്‍ വീണ ആ ഉമ്മയുടെ ഓരോ കണ്ണുനീരും ഞാന്‍ നിസ്സാരമായി കാണുന്നില്ല. ഉമ്മ ജനിച്ച ആ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും കാവല്‍ സൂക്ഷിപ്പുകാരുടെ പിടിപ്പുകേടും.,ജനകീയ ജനാധിപത്യ വ്യവസ്ഥയിലെ കാവല്‍ ഭടന്‍മ്മാരുടെ കഴിവില്ലായ്മയും, നിരുത്തരവാദിത്തവും., ഞാന്‍ അതില്‍ കാണുന്നു.
മരുമകനെ കണ്ടാല്‍ അറസ്റ്റു ചെയ്യാനുള്ള വാറണ്ട് കയ്യില്‍ പിടിച്ചു കോണിയിറങ്ങി പോകുന്ന ഉമ്മ അന്നും തന്‍റെ മക്കനയുടെ മൂല കൊണ്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു.. ഒരു നാള്‍ വെറുങ്ങലിച്ച ആ മയ്യത്തു കുളിപ്പിക്കാനും
പള്ളിക്കാട്ടിലെടുക്കാനും പൊക്കുമ്പോള്‍ കിടക്കപ്പായക്കു കീഴെ നിന്നു വീഴുന്ന ആ കടലാസു വാലാത്തന്‍ തിന്ന ഒരു വാറണ്ടാവും. വാറന്റിനെക്കാള്‍ വീറു പുലര്‍ ത്തേണ്ട സമൂഹമാണു ഈ തെറ്റു പരിഹരിക്കേണ്ടത്.......

Wednesday, 8 April 2009

ഷൂസ് കൊണ്ടുള്ള ഏറ്

ഷൂസ്കൊണ്ടുള്ള ഏറ് ഇപ്പോള്‍ ആഗോള
തലത്തില്‍ ഒരു പരസ്യോപാധി ആയി
മാറിയിരിക്കുന്നു. അത്തരമൊരു ഏറ്
ഏറെ പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയത്
ഈയിടെ അമേരിക്കന്‍ പ്രസിഡന്റ്
ജോര്‍ജ്ബുഷിനെ ഒരു പത്രപ്രവര്‍ത്തകന്‍
ഷൂസ്കൊണ്ട് എറിഞ്ഞ പ്പോഴാണ്.
ഈ അടുത്തിടെ ചയ്നയുടെ പ്രധാനമന്ത്രി
വെന്‍ ജിയാബവോക്കെതിരെ ലെണ്ടന്‍
കെയിംബ്രിഡ്ജ് സര്‍വകലാശാലയില്‍വെച്ച്
ഒരുത്തന്‍ ഇത്പോലെ തന്‍റെ ഷൂസ്സ്
എറിയുകയുണ്ടായി.
ഇന്ത്യയുടെ ഹോം മിനിസ്റെര്‍ ചിതംബരത്തിന്
നേരെ പഞ്ചാബ്കാരനായ
ഒരു പത്രപ്രവര്‍ത്തകന്‍
തന്റെഷൂസ് വലിച്ചെറിയുന്നത് ഇന്നലെ
വാര്‍ത്തയില്‍
കണ്ടു.ഇന്ത്യയില്‍ ഇതിനു മുമ്പ് ലെജിസ്ലേച്ചരില്‍
ഉള്ളവര്‍ക്കെതിരെ പത്ര പ്രവര്‍ത്തകരുടെ ആക്രോശം
കണ്ടിട്ടുള്ളത് കേരളാ വ്യവസായ വകുപ്പ് മന്ത്രി
പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ കരിപൂര്‍
വിമാനതാവളത്തില്‍ വെച്ചുണ്ടായ സംഭവമായിരുന്നു.
ഇനി എത്ര ഏറുകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി
വരുമോ എന്തോ...?

ജേര്‍ണലിസം കോഴ്സില്‍ ഇനി അങ്ങനെ വല്ല ഷൂ
ഏറ് ടോപിക് വല്ലതും പുതുതായി പഠിപ്പിക്കുന്നുണ്ടോ
എന്ന് തോന്നിപ്പോയി. എന്തായാലും ഷൂ ഏറുകള്‍ക്ക്
പിന്നിലെ വികാരങ്ങള്‍ എന്താണെങ്കിലും സംഗതി കലക്കി.
പത്ര പ്രവര്‍ത്തകന്‍റെ പേനക്ക് ശക്തി പോരാഞ്ഞിട്ടോ
അതോ പത്ര ധര്‍മത്തിന്റെ പുതിയൊരു രൂപ മായിട്ടാണോ
ഇത്തരത്തില്‍ ഒരു പ്രതികരണ ശൈലി തിരഞ്ഞെടുത്തത്‌
എന്ന് എനിക്കറിയില്ല.

എന്‍റെ അഭിഭാഷക ജീവിതത്തിലും ഇങ്ങനെ
ഒരേറിനു സാക്ഷിയായതു ഞാന്‍ പറയാം.
അത് നേതാക്കന്മ്മാര്‍ക്കെതിരെ അല്ലായിരുന്നു.
സാക്ഷാല്‍ ജില്ലാ ജഡ്ജിക്ക് നേരെ തന്നെ ആയിരുന്നു
ആ ഏറ്.

കേരളത്തിലെ കോടതികള്‍ ഒട്ടു മിക്കവയും
ഒരു പതിനൊന്നു മണിയോടെയാണ്
സിറ്റിംഗ് തുടങ്ങാറ്.
തുടങ്ങിയാല്‍ പിന്നെ നിർത്താൻ വൈകുന്നേരം
മൂന്ന്
മണിയോടെ നോക്കിയാല്‍ മതി. കേസ്സുകളുടെ
റോള്കാളില്‍ ആദ്യം വിളിക്കാറ്
ജയിലില്‍ കഴിയുന്ന
റിമാന്റ് പ്രതികളെയാണ്. ഓരോ പതിനാലു ദിവസവും
കൂടുമ്പോഴാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാര്.
ഇങ്ങനെ കോടതിയില്‍
ഹാജരാക്കുന്ന പ്രതികള്‍ക്ക്
എസ്കോര്‍ട്ടായി രണ്ടു പോലീസുകാരും കൂടെ
യുണ്ടാകും.
മിക്കവാറും അത് പുതുതായി സര്‍വീസില്‍ കയറിയ കുട്ടി
പോലിസുകാരായിരിക്കും. അവര്‍ കോടതി നടപടികളിലെ
നൂലാ മാലകളെ കുറിച്ച് പഠിക്കുന്നത് ഇത്തരത്തിലുള്ള
പ്രതികളില്‍ നിന്നായിരിക്കും.

അങ്ങനെ
ആയുസ്സിന്‍റെ പകുതിയോളം റിമാന്റ്
ജീവിതവും ജയില്‍ വാസവും അനുഭവിച്ചു ഇപ്പോള്‍
കണ്ണൂര്‍ സെന്റര് ജയിലില്‍ കഴിയുന്ന ഒരു കളവു കേസ്സിലെ
പ്രതിയാണ് ഇവിടെനമ്മുടെ നായകന്‍. ആ കുറ്റവാളിയുടെ
പേര് ഞാന്‍ ഇവിടെ പറയുന്നില്ല കാരണം ഈ ഞാന്‍ ആ
കേസ്സിലെ ഒരു സാക്ഷി ആയിരുന്നു.

സംഭവം നടന്ന വര്‍ഷം എനിക്ക് കൃത്യ മായി ഓര്‍മ്മയില്ല.
സംഭവം ഇങ്ങനെ ഞാന്‍ ഓര്‍ക്കുന്നു രാവിലെ
പതിനൊന്നു മണിയോടെ കോടതി സിറ്റിംഗ് തുടങ്ങി.
മൂന്നാമത്തെയോ നാലാമത്തെയോ കേസായിരുന്നു അത്.
ബഞ്ച് ക്ലാര്‍ക് പേര് വിളിച്ചു പ്രതി പ്രതികള്‍ക്കായി
പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ കേറി നിന്നു.
തനിക്കു ബഹുമാനപെട്ട കോടതി മുമ്പാകെ ഒരു
ആവലാതി ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞു ഒരു
പേപര്‍ചുരുട്ടി നീട്ടുന്നുണ്ടായിരുന്നു. കോടതി അത്
വാങ്ങി വായിച്ചു., നിങ്ങളുടെ ഈ ആവശ്യം
അന്ഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കോടതി പറഞ്ഞു.
ഇപ്പോള്‍ കഴിയുന്ന ജയിലില്‍ നിന്നും മാറ്റി
മറ്റൊരു ജയിലിലേകു ആക്കണ മെന്നായിരുന്നു
പ്രതിയുടെ അപേക്ഷ. തന്‍റെ ആവശ്യം അംഗീകരിക്കില്ല
എന്ന് കണ്ട പ്രതി തന്‍റെ പോക്കറ്റില്‍ കരുതിയിരുന്ന ഒരു
ഉരുളന്‍ കല്ല് ജഡ്ജിക്ക് നേരെ എറിഞ്ഞു.
പക്ഷെ പ്രതിക്ക് ഉന്നം നന്നേ കുറവായിരുന്നു എന്ന്
മനസ്സിലായി. കാരണം കല്ല് ജഡ്ജി യുടെ ടേബിള്‍ വരെ
എത്തിയുള്ളൂ. എസ്കോര്‍ട്ട് വന്ന കുട്ടി പോലീസുകാര്‍
ചാടി വീഴലും പ്രതിയുടെ കയ്യുകള്‍ രണ്ടും പുറകിലേക്ക്
പിടിച്ചു കയ്യാമം വെക്കലും ഒക്കെ വളരെ
പെട്ടന്നായിരുന്നു.
അവിടുന്നങ്ങോട്ട് ഈ ബ്ലോഗില്‍ എഴുതാന്‍ പോലും പറ്റാത്ത
രൂപത്തിലുള്ള തെറികളുടെ അഭിഷേക മായിരുന്നു
പ്രതി നടത്തിയത്. ഫലമോ?.. അവന്‍റെ റിമാന്റ് വീണ്ടും
ഒരു പതിനാലു ദിവസത്തേക്ക് നീട്ടി. അവനെ അതേ
ജയിലിലേക്ക് തന്നെ അയച്ചു.

കോളെജ്കളില്‍ നവാഗതരായ വിദ്യാത്ഥികളെ
സീനിയേര്‍സ് റാഗ് ചെയ്യുന്നത് പോലെ ജയിലുകളിലും
അതിന്‍റെ ഒരു മൂര്‍ത്തീ രൂപ മുണ്ട്. നമ്മുടെ കഥാ
നായകന്‍റെയും പ്രശ്നം അതായിരുന്നു.
ബഹുമാനപെട്ട
കോടതി അക്കാര്യം മനസ്സിലാക്കിയത് കൊണ്ടായിരിക്കാം
നമ്മുടെ കഥാ നായകനെതിരെ നാമമാത്രമായി
ഒരു പെറ്റികേസ്സ് മാത്രമേ ചുമത്തിയതൊള്ളൂ. എന്നാല്‍
നായകന് എസ്കൊര്‍ട്ട് വന്ന കുട്ടി പോലീസു കാരോട്
കോടതി വിശദീകരണം ആവശ്യപ്പെട്ടു.
വിശദീകരണം
മറ്റൊന്നുമല്ല. റിമാന്റ് കാലഘട്ടത്തില്‍ കോടതി മുമ്പാക
ഹാജരാക്കപെട്ട ഒരു പ്രതിയുടെ പോക്കറ്റില്‍
എങ്ങനെ ഉരുളന്‍ കല്ലെത്തി..?
കാര്യത്തിന്‍റെ ഗൌരവം
പോയ പോക്കേ.!
കുട്ടി പോലീസുകാര്‍ കാര്യങ്ങള്‍
ചോദിച്ചു മനസ്സിലാക്കിയിരുന്ന അവരുടെ
ഉസ്താതാണ്
അവര്‍ക്ക് ഇങ്ങനെ ഒരു വിന ഒപ്പിച്ചു കൊടുത്തത്.
പോലീസുകാർ
പരസ്പരം പാരപണിയുന്ന വിധം
അന്നാണൂ ഞാൻ ആദ്യമായികാണുന്നത്.

വിശദീകരണം മൂന്നു ദിവസത്തിനകം നല്‍കാനായിരുന്നു
കോടതി ഉത്തരവ്.
കാര്യങ്ങള്‍ അവസാനം എന്‍റെ
ചേംബറില്‍ എത്തി. ആ കേസിലെ ഒരു സാക്ഷി ഞാന്‍
ആയതിനാല്‍ ഓപ്പണ്‍ആയി കേസ്സില്‍
ഇടപെട്ടില്ലെങ്കിലും
അനുഭവ ക്കുറവിന്‍റെ യും സാങ്കേതികതയുടെയും
ഡിഫ്ഫന്‍സ്സുകള്‍ നിരത്തി കുട്ടിപ്പോലീസുകാര്‍
രക്ഷപെട്ടു.
അവര്‍ ഇരുവരും ഇന്നും സര്‍വ്വീസില്‍
തുടരുന്നു എന്ന് ചുരുക്കം ..........

Saturday, 4 April 2009

രണ്ടു തല ചേരും നാലു മുല ചേരില്ല.

എന്റെ അക്ഷരയിലെ പത്താംക്ലാസ്സിലെ
പഠനസമയത്തു അവിടത്തെ അധ്യാപകനായിരുന്ന
കരീംമാഷിന്റെ ബ്ലോഗിലെഴുതിയ ഒരു ലേഖനം
വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്ന ഒരു
സംഭവമാണു ഞാനിപ്പോള്‍ എഴുതുന്നത്‌.


അക്ഷരയിലെ പഠനകാലത്തു ഒത്തിരി നന്മകള്‍
സ്വായത്തമാക്കാനും അവ
ജീവിതത്തില്‍
പ്രയോഗിക്കാനും എന്നെ വളരെ സ്വാധീനിച്ച ഒരു
അധ്യാപകനാണു കരീംമാഷ്‌. ബ്ലോഗില്‍ നിങ്ങളോക്കെ
"കരീംമാഷ്‌" എന്ന ബ്ലോഗുനാമത്തിനു മാത്രം
പ്രാധാന്യം നല്‍കുമ്പോള്‍ എന്റെ ജീവിതത്തില്‍
കരീംമാഷ്‌ എന്നു ശിഷ്യബോധത്തിലല്ലാതെ
എനിക്കദ്ദേഹത്തെ സംബോധന ചെയ്യാനാവില്ല.
"ക്യാപ്പിറ്റല്‍ പണിഷ്‌മന്റ്‌" (തൂക്കിക്കൊല്ലല്‍)
"സ്റ്റോണിംഗ്‌"(കല്ലെറിഞ്ഞു കൊല്ലല്‍) എന്നീ
ശിക്ഷാനടപടികളിലെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചു
ഇക്കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നടന്ന ചര്‍ച്ചകളുടെയും
ഇവന്റുകളുടെയും ഭാഗമായി ഞാന്‍ അവതരിപ്പിച്ച
അസ്സെസ്സ്‌മെന്റില്‍ എല്ലാവരേയും ആകര്‍ഷിച്ചത്‌
എന്റെ കമ്പ്യൂട്ടര്‍ സൈഡുകളിലൂടെയുള്ള ഒരു
പുതുമയുള്ള അവതരണ ശൈലിയായിരുന്നു.
അതിനു ഞാന്‍ കരീംമാഷിനോടു കടപ്പെട്ടിരിക്കുന്നു.
പ്രബന്ധങ്ങളും തിസ്സീസുകളും അവതരിപ്പിക്കുമ്പോള്‍
വളരെ ഭംഗിയോടെ കളര്‍ ചെയ്തു മോടിപിടിപ്പിച്ച
തലക്കെട്ടുകളും ഉപതലക്കെട്ടുകളുമായി ഒരു
ഷോര്‍ട്ടു നോട്ടു തയ്യാറാക്കി ഞാന്‍ കയ്യില്‍
കരുതുമായിരുന്നു. ഇതു പോയന്റുകള്‍
മിസ്സാവാതിരിക്കാനും പ്രാധ്യാന്യം കൂടുതലുള്ളവക്കു
കൂടുതല്‍ ഊന്നല്‍ നല്‍കാനും ക്രമത്തിനനുസരിച്ചു
പ്രസന്റു ചെയ്യാനും എന്നെ വളരെ സഹായിക്കാറുണ്ട്‌.
ഇതും ഞാന്‍ കരീം മാഷിന്റെ അടുത്തു നിന്നും
പഠിച്ചതാണ്‌. മാഷു ക്ലാസ്സിലെത്തുമ്പോള്‍
അന്നെടുക്കേണ്ട വിഷയത്തിന്റെ ഒരു ഷോര്‍ട്ടു
നോട്ടും ഇതുപോലെ ഭംഗിയായി
തയ്യാറാക്കിയായിരുന്നു വന്നിരുന്നത്‌.

പറഞ്ഞു പറഞ്ഞു ഞാന്‍ വിഷയത്തില്‍
നിന്നു മാറണ്ട.മാഷിന്റെ ലേഖനത്തിലേക്കു
തന്നെ വരാം. മാഷിന്റെ ആന്റി, റുഖ്യാത്ത
ഒരു കുടുംബശ്രീ യൂനിറ്റ്‌ തുടങ്ങിയതും ആ
സ്ഥാപനത്തിന്റെ വികസനവും ഗമനവും
തടസ്സപ്പെടുന്ന രീതിയില്‍ ആ മേഖലയിലെ
കുത്തകകളോടു കിടപിടിക്കാന്‍ കഴിയാതെ
ആ സംരംഭം അടച്ചുപൂട്ടിയതുമായ സംഭവം
അറിഞ്ഞു.

2002ല്‍ ഞാന്‍ പഞ്ചായത്തു മെമ്പര്‍ ആയിരുന്നു
കാലത്തു എന്റെ വാര്‍ഡിലെ ഒരു കുടുംബശ്രീ
യൂനിറ്റും ഇതുപോലെ നന്നായി പ്രവര്‍ത്തിച്ചു
വരുന്നതായിരുന്നു.എട്ടോളം വനിതാ അംഗങ്ങളുള്ള
അതില്‍ പതിമൂന്നു മോണിറ്റരിംഗ്‌ കമ്മറ്റി
മെമ്പര്‍മാരുള്ളതില്‍ ഏക പുരുഷാംഗമായ ഞാനും
ബാക്കി 12 വനിതകളും ചേര്‍ന്ന ആ യൂണിറ്റ്‌
ആദ്യഘട്ടങ്ങളില്‍ നല്ല വിജയമായിരുന്നെങ്കിലും
പിന്നീടു പരാജയപ്പെടാന്‍ കാരണം മാഷിന്റെ
ലേഖനത്തില്‍ പറഞ്ഞ ആ സ്ഥാപനത്തിനു
പറ്റിയപോലെ ബാഹ്യമായ ഇടപെടല്‍
അല്ലായിരുന്നു. പരസ്യത്തിന്റെ പാരയും
അല്ലായിരുന്നു.
യൂണിറ്റിനകത്തെ സ്ത്രീ ജനങ്ങളുടെ
സ്വതസിത്തമായതും ജനിതകപരവുമായ കുശുമ്പും
കുന്നായ്മയും മാത്രമായിരുന്നു. എന്തൊക്കെ സ്ത്രീ
വിമോചനവും സ്ത്രീസ്വാതന്ത്യവും പ്രസംഗിച്ചാലും
അടിസ്ഥാനപരമായി സ്ത്രീകളില്‍ അടങ്ങിയിരിക്കുന്ന
ഈ ചീത്തഗുണങ്ങള്‍ മാറാത്തിടത്തോളം കാലം
നമ്മുടെ
സ്ത്രീയെ മുഖ്യധാരയിലെത്തിക്കാന്‍
കഴിയുമെന്നു തോന്നുന്നില്ല.
സാഹിത്യവാരഫലം
എം.കൃഷ്ണന്‍ നായരുടെ വാക്കുകള്‍ കടമെടുത്തു
തന്നെ പറയട്ടെ! "അസൂയയും ദു:ഖവും സ്ത്രീക്കു
സഹിക്കാന്‍ കഴിയില്ല.രണ്ടു തല തമ്മില്‍
ചേര്‍ന്നാലും നാലുമുല തമ്മില്‍ ചേരില്ല"......
ആ സ്ഥാപനം അടച്ചു പൂട്ടിയിട്ടു ഇപ്പോള്‍
നാലു വര്‍ഷമായി...!