Thursday 15 July 2010

ആണവ ബാധ്യതാ ബില്ലും, ചില യാദാര്‍ത്ഥ്യങ്ങളും.




പുതുതായി ഇന്ത്യന്‍ പാര്‍ളമെന്റില്‍ അവതരിപ്പിച്ച സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്ല്, അമേരിക്കയുടെയും, അമേരിക്കന്‍ ആണവ വ്യവസായ ലോബിയുടെയും സംരക്ഷണത്തിന് ഉതകുന്ന രൂപത്തിലാണെന്നതില്‍ യാതൊരു സംശയവുമില്ല. അവരുടെ കറുത്ത കൈകളാണ് ഇതിനു പിന്നില്‍ പ്രവത്തിക്കുന്നത് എന്നതാണ് യാദാര്‍ത്ഥ്യം. ഇക്കാരത്തില്‍ തീര്‍ത്തും തെറ്റായ വഴിയിലൂടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നീങ്ങുന്നത്‌ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ഇത് പറയുമ്പോള്‍ ഏതൊരു വികസന അജണ്ടയും മഞ്ഞപിത്തം പിടിച്ചവന്റെ കണ്ണിലൂടെ കാണുന്നത് പോലെ എന്ന് പറയുന്നവര്‍ ഉണ്ടാകാം.  എന്നാല്‍ ഇതങ്ങനെയല്ല Civil Liability for Nuclear Damages Bill എന്ന ഈ ബില്ല് തീര്‍ത്തും നൂക്ലിയര്‍ വിതരണക്കാരെയും, നടത്തിപ്പുകാരെയും സംരക്ഷിക്കുന്ന ഒന്നാണ്. 

അമേരിക്കന്‍ ആണവ മേഖലയിലെ ഉന്നത തലത്തിലെ ലോബിയാണ് ഇന്ത്യന്‍ സര്‍ക്കാരിനെ കൊണ്ട് ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മാണം നടത്തിക്കുന്നത്. 

അമേരിക്കയുമായുള്ള ആണവ ഇടപാടിന്റെ കാര്യത്തില്‍ ആണവ വിതരണ കംബനിക്കാരെയും, കൈകാര്യം ചെയ്യുന്നവരെയും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകി കൊണ്ടുള്ള Convention on Supplementary Compensation for Nuclear Damage (CSC) എന്ന ഉടമ്പടിക്ക് അമേരിക്ക ഇതിനകം തന്നെ ചുക്കാന്‍ പിടിച്ച് കഴിഞ്ഞു. ആ ഉടമ്പടിയുടെ ചുവടു പിടിച്ച് കൊണ്ടുതന്നെയാണ് ഈ പുതിയ ബില്ലും ചട്ടപെടുത്തി എടുത്തിരിക്കുന്നത്. അല്ലാതെ അപകടത്തില്‍ പെടുന്ന പാവം ഇന്ത്യന്‍ ജനതയുടെ സംരക്ഷണത്തിനല്ല ഈ ബില്ലില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

അമേരിക്കയുടെ ആണവ ആയുധങ്ങള്‍ കൈപറ്റുന്ന എല്ലാ രാജ്യങ്ങളും മേല്‍ പറഞ്ഞ CSC ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്നാണ് അമേരിക്കയുടെയും, അമേരിക്കന്‍ ആണവ കമ്പനികളുടെയും ആവശ്ശ്യം. എന്നിരുന്നാല്‍ മാത്രമേ അവര്‍ക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷനേടാനാകൂ.. ഈ ഉടമ്പടി അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ട്. ഈ ഒരു ഉടമ്പടിയെ ചുവടു പിടിച്ച് കൊണ്ട് ഇന്ത്യയില്‍ ഒരു ആണവ ഉത്തരവാദിത നിയമം ഉണ്ടാകാന്‍ അമേരിക്ക ഇന്ത്യയെ ഇപ്പോള്‍ നിബന്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ആണവ ബില്ലും. 

നിലവില്‍ ഇന്ത്യയില്‍ അവരെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടുള്ള ഒരു നിയമമില്ല. അത്തരത്തിലുള്ള ഒരു നിയമം ഇന്ത്യയില്‍ ഉണ്ടാകുക എന്നത് തന്നെയാണ് SCS നെ ചുവടു പിടിച്ചുകൊണ്ടുള്ള ഈ ബില്ലിന്റെ പിന്നിലെ ഉദ്ദേശവും.

നിലവില്‍ ഇന്ത്യയിലെ ആണവ ബാധ്യതാ നിയമത്തില്‍ അപകടത്തിന്റെ നഷ്ടത്തെയും, നഷ്ട്ട പരിഹാര തുകയേയും കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ പര്യാപ്തമായ വകുപ്പുകള്‍ അപര്യാപ്തമാണെന്ന ഒരു വാദം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണ്. കാരണം 1987 ല്‍ ""ശ്രീരാം ഫുഡ് ആന്‍റ് ഫെര്ടലൈസേഴ്സ് ""  എന്ന കമ്പനിയില്‍ നിന്നുമുള്ള "ഒലിയം ലീക്ക്" കേസ്സില്‍ പരിസ്ഥിതി മലിനീകരണം ഉള്‍പടെ എല്ലാ ഉത്തരവാതിത്തങ്ങളും കംബനിക്കാ ണെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഇതില്‍ ഒരു ചെറിയ ബുദ്ദിമുട്ടു വന്നിട്ടുള്ളത് ഈ ഉത്തരവാദിത്തം എങ്ങനെ ഒരു പ്രാവര്‍ത്തിക വശത്തിലെത്തിക്കും എന്നത് മാത്രമാണ്. ഇവടെ പുതിയ ആണവ ബില്ലിന്റെ കാര്യമെടുത്താല്‍ ഈ ഒരു വശം ചര്‍ച്ച ചെയ്യാതെ ,കാതലായതും, അടിസ്ഥാനവുമായ എല്ലാ കാര്യങ്ങളും നിലവിലുള്ളതില്‍ നിന്നും നേരെ കീഴ്മേല്‍ മറിച്ച്, അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപാകുന്ന രീതിയിലാണ് പുതിയ ബില്ല് അവതരിപ്പിച്ചിട്ടുള്ളത്.


SCS ല്‍ ചേരുക വഴി ഇന്ത്യാ രാജ്യത്ത് ഭോപ്പാല്‍ പോലത്തെ ഒരു ദുരന്ധ മുണ്ടായാല്‍ അന്താരാഷ്ട്ര ഫണ്ട് നമുക്ക് നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ വെറും പതിമൂന് രാജ്യങ്ങള്‍ മാത്രമാണ് ഈ ഉടമ്പടിയില്‍ ചേര്‍ന്നിട്ടുള്ളത്, അതില്‍ വെറും നാല് രാജ്യങ്ങള്‍ മാത്രമാണ് ഔദ്യോദികമായി അന്ഗീകരിചിട്ടുള്ളത്. ഇതിലെ മുഖ്യമായ രാജ്യം അമേരിക്കയാണ്, അവരുതന്നെയാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നതും. മാത്രവുമല്ല ഈ ഒരു ഉടമ്പടി പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരം വളരെ തുച്ച മായിരിക്കുമെന്നുള്ളതാണ് വിധക്തരുടെ അഭിപ്രായം. 


കമ്പനിയുടെ സാമ്പത്തിക ബാധ്യതയുടെ പരമാവധി കണക്കാക്കിയിരിക്കുന്നത് അഞ്ഞൂറ് കോടി രൂപയാണ്. അതിനപ്പുറത്തെക്കുള്ള നഷ്ട്ടം നികത്തേണ്ടത് ഇന്ത്യന്‍ സര്‍ക്കാരാണ്. നഷ്ട പരിഹാര തുകയുടെ പരിധി അഞ്ഞൂറ് കോടി രൂപയില്‍ ഒതുക്കി ഇങ്ങനെ ഒരു വകുപ്പ് കൂട്ടി ചേര്‍ത്തിട്ടുള്ളത് വിദേശ ആണവ കമ്പനികളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ്.  ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത്, ഇന്ത്യാരാജ്യത്ത് നിന്നുള്ള ലാഭം മുഴുവന്‍ വിദേശ കമ്പനിക്കും, മറിച്ച് എന്തങ്കിലും അപകടം പറ്റിയാല്‍ നഷ്ടപരിഹാരം അഞ്ഞൂറ് കോടി മാത്രം നല്‍കി കമ്പനി രക്ഷപെടുകയും, ബാക്കി ദുരിതങ്ങളെല്ലാം പാവം ഇന്ത്യന്‍ ജനതയുടെ തലയിലും.


ഭോപ്പാല്‍ പോലുള്ള വന്‍ ദുരന്തങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതില്‍ നിന്നുമുള്ള പാഠം ഉള്‍ക്കൊണ്ട്‌ കൊണ്ടാണെങ്കില്‍, സിവിലായും ക്രിമിനലായുമുള്ള ഉത്തരവാതിത്തങ്ങള്‍ വ്യക്തമായും നിര്‍വചിച്ചു കൊണ്ടുള്ള ഒരു നിയമമാണ് നമുക്ക് വേണ്ടത്. ഇന്ത്യന്‍ ജനതയുടെ ജീവനും സ്വത്തിന്നും ഇനിയും വിലപേശാന്‍ നമുക്കാവില്ല.