Thursday 20 August 2009

പൊട്ടാസ്യം പെര്‍മാങ്കനേറ്റും, ഗ്ലിസറിനും

കരീം മാഷിന്റെ ശൈത്താന്‍ കൂക്കും http://tkkareem.blogspot.com/2009/05/blog-post.html ശാബിയുടെ ജ്വാല യിലെ http://sabiraktk.blogspot.com/2009/08/blog-post_09.html ശൈതാനും വായിച്ചപ്പോഴാണ് ബാധ ഒഴിപ്പിക്കലും, മാരണം ചെയ്യലുമൊക്കെ ഓര്‍ത്തുപോയത്‌. ഈ യൂറോപ്പിലിരുന്ന് അതൊക്കെ ഓര്‍ത്തു ഞാന്‍ ചിരിച്ചു പോയി.

മാരണം ചെയ്യലിന്റെ നല്ല ഒരു അനുഭവം ഞാന്‍ നിങ്ങളുടെ മുന്നില്‍ പങ്കു വെക്കട്ടെ...

1997 ല്‍ ആണെന്ന് തോന്നുന്നു എന്റെ ഭാര്യവീട്ടില്‍ ജോലി ചെയ്തിരുന്ന കൊറ്റികുട്ടിയും അവരുടെ അനിയത്തി കാളിയും തമ്മില്‍ വര്‍ഷങ്ങളായി മഞ്ചേരി മുന്‍സിഫ്‌ കോടതിയില്‍ സ്വത്ത് സംബന്ധമായ ഒരു തര്‍ക്കം നില നില്‍ക്കുന്നു ണ്ടായിരുന്നു. അതില്‍ കൊറ്റിക്കുട്ടിയുടെ വക്കീലായി ഇപ്പോഴത്തെ പബ്ലിക്‌ പ്രോസിക്കൂട്ടര്‍ അഡ്വക്കേറ്റ് തലാപ്പില്‍ സത്താറും ( ഞങ്ങളുടെ സത്താര്‍ക്ക ) .അപ്പുറത്ത് കാളിയുടെ വക്കീലായി മഞ്ചേരിയിലെ ഒരു സീനിയര്‍ അഭിഭാഷകനും (ഞാന്‍ പേര് എടുത്തു പറയുന്നില്ല ) ആയിരുന്നു അപ്പിയര്‍ ചെയ്തിരുന്നത്.

അന്നൊക്കെ ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ സത്താര്‍ക്കയുടെ ഓഫീസ് റൂമില്‍ സൊറയും പറഞ്ഞിരിക്കുക പതിവായിരുന്നു. (അന്ന് സത്താര്‍ക്ക പബ്ലിക്‌ പ്രോസിക്കൂട്ടര്‍ ആയിട്ടില്ല.)

അങ്ങനെ ഒരു ദിവസം ഞാനും, സത്താര്‍ക്കയും മറ്റു വക്കീലന്മാരും എല്ലാം കൂടിയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊറ്റികുട്ടി അവിടേക്ക് കേറിവന്നത്. കൊറ്റിക്കുട്ടികാണെങ്കില്‍ മാരണം ചെയ്യുന്നതിലോക്കെ നല്ല വിശ്വാസവും. സത്താര്‍ക്ക ഉടനെ തമാശരൂപത്തില്‍ എന്നെ ചൂണ്ടിയിട്ട് പറഞ്ഞു ഇത് തങ്ങള്‍ക്കുട്ടിയാണ്. കുറച്ചൊക്കെ "ഇസ്മിന്റെ" പരിപാടിയുണ്ട്. കൊറ്റിക്കുട്ടിക്ക് എന്ത് ആവശ്യവും ഇയാളോട് പറയാം. കൊറ്റികുട്ടിയാണെങ്കില്‍ അത് കേള്‍ക്കേണ്ട താമസം. കഴിഞ്ഞ ആറരവര്‍ഷമായി അനിയത്തിയും മക്കളുമായി നടത്തുന്ന കേസ്സ് ഒറ്റ ശാസത്തില്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഇനി അതിനെന്തന്കിലും ഒരു പോംവഴിയാണ് അവര്‍ക്കാവശ്യം.. അല്‍പ സൊല്പം മാജിക് എന്റെ കൈവശമുള്ളതിനാല്‍ ഞാനും അതേറ്റു.

പിറ്റേന്ന് വരുമ്പോള്‍ ഒരു ചെറിയ കുപ്പിയില്‍ അല്പം വെളിച്ചെണ്ണയും, കൂടെ ഒരു ടീ സ്പൂണ്‍ ചായപൊടിയും കൊണ്ടുവരാന്‍ ഞാന്‍ കൊറ്റികു‌ട്ടിയോടു പറഞ്ഞു. പിറ്റേന്ന് കാലത്തുതന്നെ കൊറ്റികുട്ടി സംഗതികളെല്ലാം കരുതി വന്നു. പിന്നെ ഞാനും വിട്ടില്ല. അല്പം പഞ്ഞി (കോട്ടന്‍) എടുത്തു നേരത്തെ പറഞ്ഞ വെളിച്ചെണ്ണയും, ചായപ്പൊടിയും സോല്പം വീതം ആ പഞ്ഞിയിലേക്ക് ഒഴിച്ച് കൊറ്റിക്കുട്ടിയുടെ മുഖത്തേക്കും പഞ്ഞിയിലേക്കും മാറി മാറി നോക്കി. മിനിട്ടുകള്‍ക്കകം പഞ്ഞിയില്‍ നിന്ന് ഉഗ്ര സ്ഫോടനത്തോടെ പുകയും തീയ്യും വരാന്‍ തുടങ്ങി. തുടര്‍ന്നുള്ള മന്ത്രോച്ചാരണങ്ങളൊക്കെ കഴിഞ്ഞ് കൊറ്റി കുട്ടിയോട് അതില്‍ നിന്ന് അല്പം ചാരം തോണ്ടി നെറ്റിയില്‍ ചാര്‍ത്താന്‍ പറഞ്ഞു. ഇനി വീട്ടിലെത്തുന്നത് വരെ കേസ്സിനെ കുറിച്ച് ആരോടും സംസാരിക്കരുത് എന്ന് പറഞ്ഞ് കൊറ്റിക്കുട്ടിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞു.

എന്തിന്നു പറയുന്നു. രണ്ടു ദിവസം കഴിഞ്ഞ് സത്താര്ക്ക എന്നെ ഉടനെ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചു. ചെന്നപ്പോള്‍ കണ്ടു കൊറ്റിക്കുട്ടി എന്നെ മുഖം കാണിക്കാന്‍ ഒരുകുല മൈസൂര്‍ പഴവുമായി കാത്തു നില്‍ക്കുന്നു. “ സംഗതി ഏറ്റു സാറേ“ എന്ന് പറഞ്ഞ് കൊറ്റിക്കുടി ഓടിഎന്റെ അടുത്തു വന്നു. കാര്യം കൂടുതല്‍ തിരക്കിയപ്പോള്‍ എതിര്‍ ഭാഗം വക്കീലിന്റെ കാലോടിഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടത്രെ!.

എന്തായാലും സംഗതി ഒരു വിധം പറഞ്ഞൊപ്പിച്ചു അവിടെ നിന്നും ഞാന്‍ തടി തപ്പി. അന്ന് വൈകീട്ട് എതിര്‍ഭാഗം വക്കീലിനെ ഞാന്‍ ആശുപത്രിയില്‍ കാണാന്‍ പോയി. വക്കീല് കാറ് നിര്‍ത്തിയിട്ടിരുന്ന സ്ഥലം അല്പം ചരിഞ്ഞ സ്ഥല മായിരുന്നതിന്നാല്‍ കാറിന്റെ ഡോര്‍ വന്ന് കാലില്‍ മുട്ടി എല്ലിനു നേരിയ സ്ക്രാച്ച് വന്നതാണ് കാര്യം. ആശുപത്രിയില്‍ വെച്ച് കൊറ്റിക്കുട്ടിയുടെ കാര്യം പറഞ്ഞതില്‍ പിന്നീട് അവിടെ ഒരു കൂട്ട ചിരിയായിരുന്നു.

പക്ഷെ എല്ലാവരുടെയും ഒരു ചോദ്യം “ അല്ല സമദ്‌വക്കീലേ എങ്ങിനെയാണ് ചായപ്പൊടിയും വെളിച്ചെണ്ണയും കൂട്ടിയാല്‍ "തീ " വരുന്നത് ?”
ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല ആ മാജിക്കിന്റെ രഹസ്യം അവിടെ കൂടിയവര്‍ക്കായി വിവരിച്ചു കൊടുത്തു.

അന്ധമായ വിശ്വാസത്തിനെതിരെ മാജിക്കിലൂടെ ബോധ വല്കരിക്കുക എന്നത് മാത്രം. രഹസ്യം അറിയാത്തവര്‍ക്കായി ഒരിക്കല്‍ കൂടി ഞാന്‍ ഇവിടെ പറയട്ടെ.
പൊട്ടാസ്യം പെര്‍മാങ്കനേറ്റും ഗ്ലിസറിനും തമ്മില്‍ രാസ പ്രവര്‍ത്തനം നടക്കുന്നത് ഈ ലിങ്കില്‍ പോയാല്‍ കാണാം........
     (    http://www.youtube.com/watch?v=80Q3GgeeIVM  )

പൊട്ടാസ്യം പെര്‍മാങ്കനെറ്റ് , ഗ്ലിസറിന്‍ എന്നീ രാസ പദാര്‍ഥങ്ങള്‍ കാഴ്ചയില്‍ ചായപ്പൊടിയും വെളിച്ചെണ്ണയും പോലെയാണിരിക്കുന്നത്. ഇവിടെ കൊറ്റിക്കുട്ടി കൊണ്ടുവന്ന യദാര്‍ത്ഥ ചായപ്പൊടിയും വെളിച്ചെണ്ണയും ഞാന്‍ തന്ത്ര പൂര്‍വ്വം മാജിക്കിലൂടെ മാറ്റി , പകരം വെളിച്ചെണ്ണയും ചായപ്പൊടിയും പോലിരിക്കുന്ന ഗ്ലിസരിന്നും, പൊട്ടാസ്യം പെര്‍മാങ്കനെറ്റും എടുത്തു അവ രണ്ടും ആനുപാതികമായി ചേര്‍ത്ത് പഞ്ഞിയില്‍ ഒഴിച്ചു . അവ രണ്ടും ചേര്‍ന്നാല്‍ അവിടെ താപം ഉല്പാദിപ്പിക്കപ്പെടുന്നതാണ് എന്നതാണ് രസതന്ത്രം....

( ഇപ്പോള്‍ ഞാന്‍ ഭാര്യ വീട്ടില്‍ ചെന്നാല്‍ അന്ന് കൊറ്റികുട്ടി ഉമ്മറത്തേക്ക് വരാറില്ല)

Friday 7 August 2009

വിശുദ്ധിയുടെ നക്ഷത്ത്രതിന്നു യാത്രാമൊഴി

ജില്ലാ സെഷന്‍സ് കോടതിയില്‍ അന്ന് ആകെ രണ്ടു കേസ്സ് കേസ്സുകള്‍  മാത്രമാണ് വിചാരണക്കുണ്ടായിരുന്നത് . അതില്‍ ഒരുകേസ്സില്‍ മൂന്ന് പ്രതികള്‍ ഉള്ളതില്‍ രണ്ടാം പ്രതിക്ക് വേണ്ടി  ഞാനും അപ്പിയര്‍ ചെയ്തിരുന്നു. കേസ്സിലെ  മൂന്നു പ്രതികളും സഹോതരങ്ങളാണ്. അവര്‍  അവരുടെ ഉപ്പാന്റെ ജെഷ്ടനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് വെട്ടിയും അടിച്ചും ഗുരുതരമായ പരിക്കേല്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്സ്.
കോടതിയിലെ കഴിഞ്ഞ നാല് വര്‍ഷത്തെ കേസ്സിന്നു വേണ്ടിയുള്ള നടത്തംതന്നെ അവര്‍ക്ക് ഒരു ശിക്ഷയായിരുന്നു. എന്നാലും അവരുടെ  വാശിക്ക് ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. കേസ്സില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു. കേസ്സ് കണ്ടസ്റ്റു ചെയ്ത ആരെങ്കിലും ജയിലിലായാല്‍ ആ ഗ്രാമം തന്നെ കത്തി എരിയും. അത്രെയും വലിയ ഒരു സോഷ്യല്‍ ഇഷ്യു ആയി മാറിയിരുന്നു ആ കേസ്സ്. പിന്നെ ആകെ ഒരു പോംവഴി കേസ്സ് വിചാരണക്ക് എടുക്കുന്നതിനു മുമ്പ് സെറ്റില്‍മെന്റ് റിപ്പോര്‍ട്ട്‌ ചെയ്യുക. അതിന്നു ഇരു കൂട്ടരുടെയും വാശി ഒന്ന് കുറഞ്ഞിട്ട് വേണ്ടേ. അപ്പോഴാണ് പബ്ലിക്‌ പ്രോസിക്കൂട്ടരുടെ ഒരു സജസ്സഷന്‍ കേസ്സ് പാണകാട്ടെക്ക് വെച്ചാല്‍ ഇരു കൂട്ടരും ഒതുങ്ങും. രണ്ടു കൂട്ടരും അക്കാര്യം സമ്മതിച്ചു. കേസ്സിലെ ഒന്നാം സാക്ഷിയുടെ വിചാരണ കോടതി രണ്ടു ദിവസം അപ്പുറത്തേക്ക് മാറ്റി വെച്ചു.
കേസ്സിലെ രണ്ടാം പ്രതിയ്ടെ വകീലെന്ന നിലയില്‍ പാണകാട്ടെക്ക് ഞാനും പോയിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കേറുന്നതും ആ മഹാനായ മനുഷ്യനെ അടുത്ത് കാണുന്നതും, സംസാരിച്ചതും അന്ന് ആദ്യമായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ ചേരി തിരിഞ്ഞു വെട്ടും കൊലയുമായി കൊണ്ട് നടന്നിരുന്ന ആ കേസ്സ് പതിനഞ്ചു മിനിട്ട് കൊണ്ട് ആ വലിയ മനുഷ്യന്‍ തീര്‍ത്തത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ഞാന്‍ ഒരു മാസത്തെ ലീവില്‍ നാട്ടിലായിരുന്നപ്പോള്‍ മുസ്ലിം ലീഗ് നേതാവ് അരീകോട് പി വി യുടെ വീട്ടില്‍ ഇരിക്കുമ്പോഴാണ് പാണക്കാട് ശിഹാബ് തങ്ങള്‍ മരിച്ച വിവരം അറിഞ്ഞത്. അവസാനമായി ആ തേജസ്സുറ്റ മുഖം ഒരുനോക്കു കാണാനും ഭാഗ്യ മുണ്ടായി. ആ വലിയ മനസ്സിന്റെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട്...................