Tuesday 31 March 2009

വെളുക്കാന്‍ തേച്ചതു പാണ്ടായി…!

വക്കീലായി എന്‍‌റോള്‍ ചെയ്തു മഞ്ചേരി ബാറില്‍ വരാന്‍ തീരുമാനിച്ച കാലം.നല്ല ചോരത്തിളപ്പോടെ ഏറ്റെടുത്ത ഏതുകാര്യവും നടത്താനും, പ്രതികരിക്കേണ്ടസ്ഥലങ്ങളില്‍ വേണ്ടരൂപത്തില്‍ പ്രതികരിക്കാനും ഒക്കെ ആര്‍ജ്ജവമുള്ള ആകാലം.

വക്കീലമ്മാർക്കു പ്രാക്ടീസിന്റെ ആദ്യ ഘട്ടത്തില്‍ കേസ്സുണ്ടാവില്ല കാശും. രണ്ടാം ഘട്ടത്തില്‍ കേസ്സുണ്ടാവും പക്ഷെ കാശുണ്ടാവില്ല (എല്ലാം സീനിയർഅടിച്ചു മാറ്റും). മൂന്നാം ഘട്ടത്തില്‍ സ്വന്തം കാലിന്‍ ആവുമ്പോള്‍ കേസ്സുണ്ടാവും കൂടെകാശും. ( ഒരു വക്കീലിന്റെ ജീവിതത്തിലെ സുവര്‍ണ്ണകാലം)നാലാം ഘട്ടത്തില്‍ പിന്നെ പ്രായമാകുമ്പോള്‍ കേസ്സുണ്ടാവില്ല പക്ഷെ കാശുണ്ടാവും (ജൂനിയേർസിനെ കൊണ്ടു ഭാരം ചുമപ്പിക്കാനും അവരെ വെച്ചുകാശുണ്ടാക്കാനും കഴിയുന്ന വിധം കുശാഗ്രബുദ്ധിയുണ്ടാവണമെന്നു മാത്രം). ഒരു നല്ല സീനിയറിന്റെ കൂടെ തുടക്കം കുറിക്കണം എന്നതായിരുന്നു എന്റെ ആദ്യ തീരുമാനം.

നല്ല ഒരു സീനിയര്‍ എന്റെ മനസ്സിലുണ്ട്. അദ്ദേഹത്തിനു എന്നെക്കുറിച്ചു ആദ്യമേ തന്നെ നല്ല ഒരു മതിപ്പുണ്ടാക്കണം. അതിനു എന്തെങ്കിലും ചെയ്തേ മതിയാവൂ. അലോചിച്ചപ്പോള്‍ സെൻസിറ്റീവായ ഒരു ഇഷ്യൂവില്‍ താ‌ല്‍പ്പരനാണു അദ്ദേഹമെന്നു മനസ്സിലായി. ഇന്‍‌വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം പോലെ ഇന്‍‌വെസ്റ്റിഗേറ്റീവ് ജുഡിക്കേച്ചര്‍വളരെ സെന്‍സിറ്റീവാണ്. പറ്റിയ വിഷയം മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും നിര്‍മ്മാണവും വിപണനവും. എന്‍റെ നാടിന്‍റെ പലഭാഗങ്ങളിലായി അനധികൃതമായ ചാരായം വാറ്റ് നടക്കുന്നസമയം. അതുപോലെ മയക്കു മരുന്ന് വില്പനയും പരസ്യമായും വ്യാപകമായും നടക്കുന്ന സമയം. വിഷയം അതുതന്നെ തെരെഞ്ഞെടുത്തു. ഞാന്‍തന്നെ എന്‍റെ സ്വന്തം റിസ്കില്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ഇറങ്ങിത്തിരിച്ചു. സ്വന്തം പണം മുടക്കി പല സ്ഥലങ്ങളിലൂടെ യാത്രചെയ്തു.... പലരെയും രഹസ്യമായി കണ്ടു.അങ്ങനെ ഒരു പത്തിരുപതു ദിവസത്തെ കഠിന പരിശ്രമത്താല്‍ ഇതിന്‍റെ ഉറവിടത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു.

ഞാന്‍ ഒറ്റയ്ക്ക് മുട്ടിയാല്‍ ജയിക്കാന്‍ മാത്രമുള്ളതായിരുന്നില്ല അവരുടെവേരോട്ടവും സ്വാധീനവുമെല്ലാം. എങ്കിലും ഇവരെയെല്ലാം നിയമത്തിന്‍റെമുന്നില്‍ കൊണ്ടുവന്നിട്ടുതന്നെ കാര്യം എന്ന ദൃഢ നിശ്ചയത്തോടെ കിട്ടിയവിവരങ്ങളെല്ലാം ക്രോഢീകരിച്ചു പ്രസിദ്ധ പത്രങ്ങളിലെല്ലാംപ്രസിദ്ധീകരിച്ചു. യുവ തലമുറയെ വഴിതെറ്റിക്കുന്ന സ്രോതസ്സുകളെ ക്കുറിച്ച് ജനങ്ങളെയും അധികാരി വര്‍ഗ്ഗത്തെയും ശ്രദ്ധയില്‍ പെടുത്താന്‍ അതുവഴി എനിക്ക് കഴിഞ്ഞു. ഇതിനു പുറമേ ഉന്നത പോലീസ് തലത്തില്‍ തക്ക തെളിവുകള്‍ സഹിതം പരാതി വേറെയും നല്‍കി. തുടര്‍ന്നുള്ള രണ്ടുമൂന്നു നാളുകള്‍ നാട്ടില്‍ ഇതു വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പിന്നീട് അത് ഒരു പേമാരി വന്നുപോയ പോലെയായി. എല്ലാരും ആ കഥ മറന്നു. ഈ ഞാനടക്കം. പക്ഷെ കക്ഷികൾ മറന്നില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ത്രിതല പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം പാപ്പിനിപ്പറ - പൂക്കോട്ടൂര്‍മലയോര പ്രദേശത്തുകൂടെ ഒരു ദിവസം യാത്രചെയ്ത സമയം പണ്ട് എനിക്ക് മയക്കുമരുന്നിനെയും കള്ള ചാരായത്തെയും കുറിച്ച് രഹസ്യമായി വിവരം തന്ന മലയോരപ്രദേശത്ത് ചായക്കട നടത്തുന്ന മമ്മുക്കയുടെ ചായക്കടക്കു മുന്നില്‍ ഞാന്‍ വണ്ടി നിര്‍ത്തിയിറങ്ങി. അവിടന്നങ്ങോട്ടു കള്ളച്ചാരായം വാറ്റുന്നവരുടേയും വിൽക്കുന്നവരുടേയും ആവാസകേന്ദ്രമാണ്. വോട്ടു ചോദിച്ചുള്ള ഈ പോക്കു ജീവനപായം വരുത്തുമോ എന്നുസ്വകാര്യമായി അറിയുകയായിരുന്നു ഉദ്ദ്യേശ്യം.“ മമ്മുക്കാ ഈ ഏരിയയില്‍ എന്റെ സാധ്യത എങ്ങനെയുണ്ട്?”അപകടമാണെന്നു സൂചനകിട്ടിയാല്‍ മടങ്ങാന്‍ തയ്യാറായിത്തന്നെയാണു ഞാന്‍ വണ്ടിനിര്‍ത്തിയിരുന്നത്.മമ്മുക്ക പറഞ്ഞു .......“വക്കീലേ നിങ്ങൾക്കിവിടെ നൂറില്‍ നൂറു മാര്‍ക്കും കിട്ടും!““അന്നത്തെ ആ പത്ര വാര്‍ത്തയൊക്കെ വളരെ നന്നായി. ഇത്രെയും കാലം ഇവിടെഇങ്ങിനെ ഒരു പരിപാടിയുള്ളത്‌ പുറം ലോകത്തിനു അത്രയ്ക്ക്അറിയില്ലായിരുന്നു. വക്കീലിന്‍റെ പത്ര വാര്‍ത്തക്ക് ശേഷം പലപ്രദേശത്തുനിന്നും ആളുകള്‍ ഇങ്ങോട്ട് വന്ന് ഇപ്പോള്‍ അവര്‍ക്ക് നല്ലബിസ്സിനസ്സാണ്.! കൂടെ എനിക്കും.! “ എന്നിലെ പ്രതികരണ ശേഷി എവിടെ പോയെന്ന് എന്നിക്ക് തന്നെ നിശ്ചയമില്ല....!!!!!!!വെളുക്കാന്‍ തേച്ചത് പാണ്ടായി.., എങ്കിലും ഒന്നു പറയാന്‍ എനിക്കു മടിയില്ല. ആ വാര്‍ഡില്‍ നിന്നായിരുന്നു എനിക്കു ഏറ്റവും ഭൂരിപക്ഷം.!

Monday 30 March 2009

പാലത്തിനപ്പുറത്താണെങ്കിൽ !

രണ്ടുദിവസം മുമ്പ് നമ്മുടെ ബഹുമാന്യനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.കെ.ജി.ബാലകൃഷ്ണന്‍ നല്‍കിയ ഒരു പത്രവാര്‍ത്ത‍ കണ്ടപ്പോഴാണ് സത്യം പറഞ്ഞാല്‍ ഇത് എഴുതാന്‍ തോന്നിയത്.
വാഹനാപകടങ്ങളില്‍ ആരും കോടതിയെ സമീപിക്കാറില്ലെന്നുo., അതിന്‍റെ നിയമനടപടിയെകുറിച്ച് അറിയാത്തത്കൊണ്ടാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വാഹന അപകടങ്ങളെ കുറിച്ചും അവക്കു കാരണമാവുന്ന അനാസ്ഥ നിറഞ്ഞ ഡ്രൈവിംഗിനുള്ള ശിക്ഷാ നടപടികളെ ക്കുറിച്ചുമൊക്കെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വളരെ നന്നായി പറഞ്ഞിട്ടുണ്ട്. ( IPC.279, 338, 304, etc. ) അതില്‍ വളരെയധികം കാര്യങ്ങള്‍ വാഹനാപകടങ്ങളുമായി ബന്ധപെട്ടു വിശകലനം ചെയ്തിട്ടുണ്ടെങ്ങിലും ഇവിടെ ഞാന്‍ I P C .279, 338 എന്നീ വകുപ്പുകളുടെ മേല്‍ പലകൊടതികളുടെയും നിലപാടുകളിലെ ചില പൊരുത്തക്കേടുകളെ കുറിച്ചാണു പറയുന്നത് .ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 279 )o വകുപ്പ് എന്ന് പറഞ്ഞാല്‍ അമിത വേഗതയിലും അസ്ശ്രധമായും ഒരാള്‍ വാഹനം ഓടിച്ചാല്‍ ഉള്ള ശിക്ഷയെ പറ്റിയാണ് പറയുന്നത്. വകുപ്പില്‍ ഇങ്ങനെയാണ് പറയുന്നത്...

Whoever drives any vehicle, or rides, on any public way in a manner so rash or negligents to endanger human life, or to be likely to cause hurt or injury to any other person, shall be punished with imprisonment of either description for a term which may extend to six months, or with fine which may extend to one thousand rupees, or with both.

വകുപ്പ് ഇങ്ങനെ പറയുന്നെങ്കിലും ഇപ്പോള്‍ എല്ലാ കോടതിയിലും
അത്തരത്തിലുള്ള ഒരു പ്രതിക്ക് (കുറ്റം ചുമത്തപ്പെട്ട ആള്‍ക്ക്) കോടതി മുമ്പാകെ കുറ്റം സമ്മതിച്ചു പിഴ ഒടുക്കിയാല്‍മതി എന്ന് വന്നിട്ടുണ്ട്.

എന്നാല്‍ IPC 338 വകുപ്പിന് ഇപ്പോഴും പലകോടതികളും ശിക്ഷ) നടപടിയില്‍ പല നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. വകുപ്പില്‍ പറയുന്നത് ഒരാള്‍ അജാഗ്രതയോടും, അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടായി മറ്റൊരാള്‍ക്ക്‌ ഗുരുതരമായ പരിക്ക് പറ്റിയാല്‍ ഉള്ള ശിക്ഷയെ കുറിച്ചാണ് . വകുപ്പില്‍ ഇങ്ങനെയാണ് പറയുന്നത്...

Whoever causes grievous hurt to any person by doing any act so rashly or negligently as to endanger human life, or the personal safety of others, shall be punished with imprisonment of either description for a term which may extend to two years, or with fine which may extend to one thousand rupees, or with both.

“നീതി വൈകുന്നത് നീതി നിഷേധം പോലെയാണ് “ എന്ന് പറയുന്നത് പോലെ കോടതികളുടെ ഈ പല നിലപാടുകള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് കണക്കിലെടുക്കേണ്ടതുണ്ട്.

ഇക്കാര്യം എളുപ്പം മനസ്സിലാക്കാന്‍ ഞാൻ എന്‍റെ നാട്ടിൽ നടന്ന ഒരു സംഭവം തന്നെ വിശദീകരിക്കാം. എന്‍റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് ഒരു മാസത്തെ ലീവിന് നാട്ടില്‍ വന്നു. വന്ന ഉടനെ അവന്‍ ഒരു കാറ് വാടകക്കെടുത്തു. വന്നതിന്റെ നാലാമത്തെ ദിവസം തന്നെ അവന്‍ ഈ കാറുമായി അവന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു. മഞ്ചേരി കോടതിയുടെ അധികാര പരിധിയില്‍ പെട്ട കാരക്കുന്ന് എന്ന സ്ഥലത്ത് വെച്ച് ഒരു പയ്യൻ സൈക്കിളുമായി നിയന്ത്രണമില്ലാതെ വന്നു ഈ കാറിന്നു മുന്നിൽ ഇടിച്ചു. പയ്യനു ഗുരുതരമല്ലാത്ത പരിക്ക്പറ്റി.എന്നിട്ടും പോലീസ് എന്‍റെ കൂടുകരനെതിരെ IPC 338 വകുപ്പ് ചുമത്തി മഞ്ചേരി കോടതിയില്‍ കേസായി . വെറും ഒരുമാസത്തെ ലീവിന് വന്ന എന്‍റെ കൂട്ടുകാരന്‍റെ പൊല്ലാപ്പ് പറയണോ?. അഭിഭാഷകൻ എന്ന നിലയിൽ ഞാനും രാഷ്ട്രീയമായി പിടിപാടുള്ള എന്‍റെ മറ്റു കൂട്ടുകാരുമെല്ലാം ചേർന്നു ആവും വിധം ശ്രമിച്ചിട്ടും പയ്യന്‍റെ വീട്ടുകാരുമായി ഒരു രമ്യതയിലെത്താന്‍ കഴിഞ്ഞില്ല. അവർക്കു കേസ്സു കോടതിയിലെത്തിച്ചു വലിയ നഷ്ടപരിഹാരം വാങ്ങിയേ തീരൂ.

അവസാനം പ്രതി കോടതിയില്‍ ഹാജരായി. ജാമ്യത്തിനപേക്ഷിച്ചു. ജാമ്യം കൊടുക്കാന്‍ കോടതി ഉത്തരവായി. ജാമ്യം എടുത്തുവെങ്കിലും ഒരു മാസത്തിനകം കേസ് തീര്‍ക്കാന്‍ എന്തായാലും പറ്റില്ല. അല്ലെങ്കിൽ പിന്നെ പരിക്ക്പറ്റിയ ആളുമായി കേസ്സ്കാര്യങ്ങള്‍ പറഞ്ഞു തീർത്തു രാജി ആവണം. ഈ കേസ്സില്‍ അത് നടപ്പില്ല എന്നു മനസ്സിലായി. കൂട്ട്കാരന് ലീവ് തീരുംമുമ്പ് ഗല്‍ഫിലെത്തുകയുവേണം. ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും. അവസാനം കേസ്സിനെക്കാളും വലുത് തന്‍റെ ഗള്‍ഫിലെ ജോലിയാണെന്ന് കണക്കാക്കി അവൻ ആരെയും അറിയിക്കാതെ ഗൾഫിലേക്കു മുങ്ങി എന്നു തന്നെ പറയാം. ഇതൊരു പതിവായതിനാൽ കോടതി അതിന്റെ വഴിക്കും. കോടതി വാറണ്ടും അതിന്റെ മേലെ ജാമ്യമില്ലാ വാറണ്ടും അയച്ചു. അവസാനം അവനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. തീര്‍ന്നില്ല. കൂട്ടുകാരനെ ജാമ്യത്തിലെടുത്ത ജാമ്യക്കാരോട് 3000 /-രൂപ വീതം പിഴ അടക്കാനും ഉത്തരവായി.

ഒന്ന്- രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പിടികിട്ടാപുള്ളിയായ എന്‍റെ കൂട്ടുകാരന്‍ നാട്ടില്‍ തിരിച്ചെത്തി. വാറണ്ട് നടത്തിപ്പുകാരനായ പോലീസുകാരൻ വിവരം മണത്തറിഞ്ഞു. കഴുകന് ഇരകിട്ടിയപോലെ ആയിരുന്നു അയാൾക്കു ആ ദിനങ്ങള്‍. ആ പ്രാവശ്യവും വെറും ഒരു മാസത്തെ ലീവ് മാത്രമാണ് എന്‍റെ കൂട്ടുകാരനുണ്ടായിരുന്നത്.
ഇക്കാര്യ മറിഞ്ഞ പോലീസുകാരന്‍ പിന്നെ എല്ലാ ദിവസവും എന്‍റെ
കൂട്ടുകാരന്‍റെ വീട്ടില്‍ വരവായി. അവസാനം പയ്യനു വല്ലതും കൊടുത്തു ഒത്തു തീർപ്പാക്കിയില്ലെങ്കിൽ പോലീസുകാരനെക്കൊണ്ടു പൊറുതിമുട്ടും എന്ന നില വന്നു.

അവസാനം ഗത്യന്തരമില്ലാതെ പരിക്കു പറ്റിയ പയ്യന്‍റെ വീട്ടില്‍ പോയി. വീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ ആകെ ഞെട്ടിത്തരിച്ചു പോയി!. ആ പയ്യന്‍ രണ്ടു വര്ഷം മുമ്പ് കിടന്ന അതെ കിടപ്പ് തന്നെ!.
കയ്യിനു മാത്രമേ മുൻപു പ്ലാസ്റ്റർ കണ്ടിരുന്നുള്ളൂ ഇപ്പോൾ കാലിനും കൂടി
പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. വല്ലാത്ത കുറ്റബോധം തോന്നി. രണ്ടു വർഷമായി കിടന്ന കിടപ്പിൽ കിടക്കുന്ന ആ പയ്യനെക്കുറിച്ചാലോചിച്ചാവണം എന്റെ കൂട്ടുകാരനു കുറ്റബോധത്താൽ പിന്നെ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞങ്ങള്‍ കാര്യം കൂടുതൽ തിരക്കിയപ്പോഴാണ്‌ അറിഞ്ഞത് ഇതു പുതുതായി ഇട്ട പ്ലാസ്റ്ററാണെന്ന്. നേരത്തെ ഉണ്ടായിരുന്നത് രണ്ടാഴ്ച്ചകൊണ്ടു വെട്ടിയിരുന്നു പുതിയ സൈക്കിളിൽ വിലസലും പതിവായിരുന്നു. എന്നാൽ രണ്ടു ദിവസം മുന്‍പ് പയ്യന്‍ സ്കൂളില്‍ പോകുന്ന വഴി ഒരു ബൈക്കു യാത്രക്കാരനെ തന്റെ സൈക്കിൾ കൊണ്ട് ഇടിച്ചു തെറിപ്പിച്ചു. പയ്യന് ഈ രണ്ടു വര്‍ഷത്തിനിടെ വേറെയും രണ്ടു അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടാത്രേ. “പയ്യന് ഇതു തന്നെയാണോ പണി?“ എന്ന് ചോദിക്കാന്‍ നാവില്‍ വന്നതായിരുന്നു. പക്ഷെ കാര്യം നമ്മുടെയായി പോയില്ലേ!. എന്തായാലും വീട്ടുകാരുടെയും പയ്യന്‍റെയും എല്ലാം അപ്പോഴത്തെ പരിതാപകരമായ സാഹചര്യം മുതലെടുത്ത്‌ ( പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന സത്യം) ഇടക്കിടക്കതു പറയാതെ പക്ഷെ അതു സൂചിപ്പിച്ചു .ഞങ്ങള്‍ സംഗതി വെറും 5000 'രൂപയ്ക്കു പറഞ്ഞു തീര്‍ത്തു.

പിടികിട്ടാ പുള്ളികളുടെ ലിസ്റ്റില്‍ നിന്നും പേര് വെട്ടാനും, ജാമ്യമില്ലാ വാറണ്ട് റദ്ദാകാനുമുള്ള അപേക്ഷകള്‍ എല്ലാം തുന്നികൂട്ടി കോടതിയില്‍ കൊടുത്തു. ഏതാനും ദിവസംകൊണ്ട് നൂലാമാലകളില്‍ നിന്ന് കൂടുകാരനെ രക്ഷപ്പെടുത്തി.

ഇന്ത്യന്‍ ശിക്ഷാ നിയമം 338 വകുപ്പിന്മേലാണ് കൂട്ടുകാരന് ഇത്തരത്തില്‍ ധന നഷ്ടം മാനഹാനി, സമയചിലവ് എന്നിത്യാദി ഉണ്ടായതു. എന്നാൽ ഇതേ കേസ് മലപ്പുറം കോടതിയുടെ പരിധിയിലാണെങ്കിലോ? പ്രതി ഇന്ത്യന്‍ ശിക്ഷാ നിയമം 338 )o വകുപ്പ് പ്രകാരം അവന്‍ ചെയ്ത കുറ്റം കോടതി മുമ്പാകെ ഏറ്റുപറഞ്ഞു പരാതിക്കാരന്‍ പോലും അറിയാതെ 2500 പിഴയും ഒടുക്കി രക്ഷപെടാവുന്നതേയുള്ളൂ.

എന്‍റെ നാട്ടില്‍ ഇരുമ്പുഴി കാട്ടുങ്ങല്‍ എന്ന സ്ഥലത്തെ റോഡിനു കുറുകെയുള്ള ഒരു ചെറിയ പാലമാണ് മഞ്ചേരി- മലപ്പുറം കോടതികളുടെ അധികാര അതിര്‍ത്തി. പാലത്തിനു ഇപ്പുറമാണ് അപകടമെങ്കില്‍ പ്രതിയുടെ കാര്യം എന്‍റെ കൂട്ടുകാരന് പറ്റിയ പോലിരിക്കും, അല്ല അപ്പുറത്ത് വെച്ചാണെങ്കിലോ 2500
രൂപ പിഴ ഒടുക്കി അവനു കേസ്സിന്റെ നൂലാമാലയിൽ നിന്നു തടി തപ്പാം.


Saturday 28 March 2009

സത്യം ന്യായം നീതി

നാട്ടുക്കൂട്ടവും ഗ്രാമക്കോടതിയുമെല്ലാം തമിഴ്-ഉത്തരേന്ത്യൻ സിനിമകളി ല്‍ മാത്രമേ കാണാറുള്ളൂവെങ്കിലും കേരളത്തിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും ഇതിന്റെ മിനിയേച്ച രൂപം കാണാം. പ്രത്യേകിച്ചു മലബാറി ല്‍.

ഞങ്ങൾ വക്കീലന്മാര്‍ ക്ക് ഈ മധ്യസ്ഥ ഗ്രാമസഭകൾ ഒരു വലിയ അന്നം മുടക്കി കളാണെങ്കിലും ഈ മധ്യസ്ഥ ക്കോടതികളില്‍ കീഴടങ്ങാതെ ചാടുന്ന കക്ഷികൾ ദുരഭിമാനികളും പണമെത്ര വലിച്ചെറിയാനും മടിക്കാത്തവരുമായിരിക്കും. മധ്യസ്ഥ സമിതിയെക്കൊണ്ടു പരിഹരിക്കാ‍നാവാത്ത പല കേസുകളും റഫർ ചെയ്തുകിട്ടുന്നതു വൻ കക്ഷികളും പണച്ചാക്കുകളുമായതിനാല്‍ വക്കീലന്മാര്‍ ഇതിനെ നിരുത്സാഹപ്പെടുത്താറില്ല. (കാശില്ലാത്ത കക്ഷികളില്‍ നിന്നു ഫീസു പിഴിയേണ്ടഗതികേടു ഫില്‍റ്റര്‍ ചെയ്തു കിട്ടുന്നതു ഇത്തരം ഗ്രാമ കോടതി ലളിലൂടെയാണെന്നതു ഞങ്ങളുടെ സുഖം. ഒരു വഴക്കോ വക്കാണമോ കോടതിയിലെത്തിക്കാതെ പരിഹരിക്കാൻ നിയുക്തരായ, അങ്ങനെ പ്രത്യേകിച്ചു തെരെഞ്ഞെടുത്തതൊന്നുമല്ലാത്ത എന്നാല്‍ പൊതുവായി അംഗീകരിക്കപ്പെട്ട ചില അംഗങ്ങൾ ചേര്‍ന്ന ഒരു കാരണവര്‍ സംഘം എല്ലാപ്രദേശത്തും കാണും. ഇരുമ്പുഴിയിലും ഇതുപോലെ കുറേ ആദരണീയരായ വ്യക്തിത്വങ്ങൾ ഉണ്ട്. അതില്‍ ഒരാളായിരുന്നു കുഞ്ഞീൻ മാസ്റ്റര്‍ . ഇരുമ്പുഴി മാപ്പിള യു.,പി.സ്കൂളിന്റെ ദീര്‍ഘകാല ഹെഡ്‌മാസ്റ്റര്‍ . സ്കൂളില്‍ നിന്നു റിട്ടയറായിട്ടും സ്കൂളിന്റെ ഒരു
മുറിയില്‍ ശിഷ്ട ജീവിതദിന രാത്രങ്ങൾ തള്ളി നീക്കിയ ഡഡിക്കേറ്റഡ് അധ്യാപകൻ.
രാപ്പകല്‍ ജനസേവനനിരതൻ.

അദ്ദേഹത്തിന്റെ കൂടെ പല കേസിലും പ്രീ-കോടതി സെറ്റില്‍മെന്റ് നടത്താൻ മധ്യസ്ഥത്തിനു സംസാരിക്കാൻ എനിക്കും അവസരം കിട്ടിയിട്ടുണ്ട്. ഒരു അപ്രന്റീസായി കൂടെ നടന്ന ആ കാലം എനിക്കൊരുപാടു അനുഭവങ്ങളുടെ പാഠംപ്രദാനം ചെയ്തു. ഒരു വിവാഹമോചനക്കേസിന്റെ മധ്യസ്ഥശ്രമത്തിലെ സുപ്രധാനമായ ചില അനുഭവങ്ങൾ ഓര്‍ക്കുന്നു.

പുരുഷന്റെ വീട്ടുകാരെയും സ്ത്രീയുടെ വീട്ടുകാരേയും കൂടെയിരുത്തി അധികനേരം മധ്യസ്ഥ വിഷയം ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ക്ക് ആ പ്രശ്നം ഒരുഒത്തുതീര്‍പിലെത്തിക്കാന്‍ കഴിഞ്ഞില്ല. (മാഷ് മരണ പ്പെടുന്നതിന്റെ
ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു അത്.) അവസാനം സംസാരം കയ്യാം കളിയിലേക്കു മാറും എന്ന് തോന്നിയപ്പോള്‍ മാഷിന്റെ അനാരോഗ്യ കാരണം പറഞ്ഞു എല്ലാവരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. നീതി തേടിയെത്തിയ പെൺവീട്ടുകാര്‍ പിന്നെയും ഏറെ സമയം മുറുമുറുത്ത്നിന്നെങ്കിലും
അവസാനം അവരേയും ഒരു വിധം സമാധാനിപ്പിച്ചു പറഞ്ഞയച്ചു.(അവരെങ്ങിനെ റുമുറുക്കാതിരിക്കും ..! ജനിച്ച കുഞ്ഞിന്റെ തന്ത കെട്ടിയവനല്ലെന്നു അവനും അവന്റെ വീട്ടുകാരും പറഞ്ഞാല്‍ എങ്ങനെ ഇരിക്കും!
എല്ലാവരും പിരിഞ്ഞ് പോയി. രംഗം ശാന്തമായപ്പോള്‍ മാഷ്
എന്നെ അടുത്ത് വിളിച്ചിരുത്തി ചോദിച്ചു.
“അല്ല സമദെ....നിനക്കെന്തു മനസ്സിലായി? നമ്മള്‍ ഇടപെട്ട കാര്യം ആയതിനാല്‍ എന്ത്പറയും?” ഞാന്‍
ഒരു ദീര്‍ഘശ്വാസംവിട്ടു .“എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല...!“
അന്നാണ്
ഒരു കാര്യത്തില്‍ മധ്യസ്ഥനായി ഇടപെട്ടാല്‍ തീരുമാനത്തില്‍ എത്തിക്കാന്‍ അറിഞ്ഞിരിക്കെണ്ട ചില കാര്യങ്ങള്‍ കുഞ്ഞീൻ മാഷു എനിക്കു പഠിപ്പിച്ചു
തന്നത്. അതില്‍ ഒന്നാണ് ഒരു ഇഷ്യൂ ചര്‍ച്ച ചെയ്യുമ്പോൾ ആദ്യം അതിലെ
സത്യം, ന്യായം, നീതി എന്നീ മൂന്നു കാര്യങ്ങള്‍ ആരുടെ ഭാഗത്താണു എന്നു നിരീക്ഷിക്കുക എന്നത്.
ആദ്യം സത്യത്തെ തിരിച്ചറിയുക. ഇരു കൂട്ടരില്‍
ആരാണ് സത്യം പറയുന്നത് എന്ന് നോക്കുക., ഇരു കൂട്ടരും സത്യം പറയുന്നില്ലെങ്കിലോ,
നമുക്ക് സ്വയം സത്യം തിരിച്ചറിയുമോ എന്നു ശ്രമിക്കാം. എന്നിട്ടും സംഗതി വഴങ്ങുന്നില്ലെങ്കില്‍ , പിന്നീട് ആരുടെ ഭാഗത്താണ് ന്യായം
എന്ന് നോക്കുക. ഇവിടെ തര്‍ക്കം പിത്രുതത്തെ ചൊല്ലിയുള്ളത് ആയതു കൊണ്ട് നമുക്ക് ന്യായം പറയാന്‍ പറ്റില്ല. അപ്പോഴാണ് നീതിയുടെ പ്രാധാന്യം വരുന്നത്. നീതി നിര്‍ണ്ണയിക്കണമെങ്കിൽ തെളിവുകൾ വേണം. പല തെളിവെടുപ്പുകളും സങ്കീര്‍ണ്ണവും ശാസ്ത്രീയവുമായതിനാല്‍ ഗ്രാമക്കോടതിയുടെ പരിധിയില്‍
വരില്ല.
അതിനാല്‍ ഇവിടെ ഈ കാര്യം നമ്മുക്ക് കോടതിക്ക് വിടാം. കോടതി തീരുമാനിക്കട്ടെ! എന്നു മാഷു തീരുമാനിച്ചു. ഈ കാര്യം ഇരുകൂട്ടരെയും അറിയിക്കുവാൻ മാഷ് എന്നെ ചുമതലപ്പെടുത്തി.പെൺ വീട്ടുകാര്‍ ഒട്ടും താമസിച്ചില്ല, ഭര്‍ത്താവിനേയും അവന്റെ ഉമ്മ, പെങ്ങള്‍ പെങ്ങളുടെ
ഭര്‍ത്താവു എന്നീ നാലു പേരെയുംപ്രതി ചേര്‍ത്ത് സ്ത്രീധന പീഢനത്തിന്നു
കേസു കൊടുത്തു. കൂടാതെ കുടുംബകോടതിയില്‍ അവള്‍ക്കും കുട്ടിക്കും മാസമാസം ഭര്‍ത്താവില്‍ നിന്നു ചിലവിനു കിട്ടാന്‍ ഭര്‍ത്താവിനെതിരെ
മറ്റൊരു കേസും. വയസായ ഉമ്മയെയും പെങ്ങളെയും അളിയനെയും ഒക്കെ കോടതി കേറിയപ്പോള്‍
ഇപ്പുറത്തും വാശികൂടി. ഗള്‍ഫിലായിരുന്ന ഭര്‍ത്താവു ഒരു തുണ്ട് പേപ്പറില്‍ മഹല്ല് ഖാസിക്ക് തലാക്ക്(വിവാഹ മോചനം) അയച്ചു
കൊടുത്തു. പെണ്ണ)വീട്ടുകാര്‍ അവരുടെ വക്കീലിനെകണ്ടു നിയമഉപദേശം
തേടി. തലാക്ക് പെണ്ണിനെ നേരിട്ട്അറീക്കണം എന്ന നിയമമായതിനാല്‍ അവരതിനെ ഗൌനിച്ചില്ല. സൌദിഅറേബ്യയില്‍ നിന്നുണ്ടോ ഭാര്യക്ക്‌
മടക്ക രസീതിയോടെ കത്തയക്കാന്‍ പറ്റുന്നു.
അവന്‍ ഉടന്‍ നാട്ടിലേക്കു
വിമാനം കയറി. വക്കീലിനെ ഏര്‍പാടാക്കി. അവളെ നിയമ പ്രകാരം
കാര്യം തീര്‍ത്തു. പെണ്ണ് വീടുക്കാര്‍ വിട്ടില്ല. വിവാഹമുക്തയായ മുസ്ലിം
വനിതാ സംരക്ഷണ നിയമപ്രകാരം അവള്‍ക്കു ഇദ്ദകാലചിലവും മത്താഹും
ലഭിക്കാന്‍ കേസ്സ് വേറെ കൊടുത്തു. കുട്ടി അവന്റെതല്ല എന്ന് നന്നായി വാദിക്കുന്നത് അവനെക്കാളേറെ അവന്റെ പെങ്ങളാണ്.

അവസാനം കുട്ടിയെയും അച്ഛനെയും D.N.A Test തിരുവനന്തപുരത്തേക്ക്
അയച്ചു. D.N.A ലാബില്‍ നിന്നു റിസള്‍ട്ട് വന്നു. കുട്ടി അവന്റേതുത്
തന്നെ..!.പിന്നെ പുകില് പറയണോ.? ഭര്‍ത്താവിന്റെ കൂട്ടര്‍കോടതിയുടെ
വെറുപ്പ്‌ കൂടി പിടിച്ചുപറ്റി എന്ന് ചുരുക്കം. കുട്ടിക്ക് പ്രായ പൂര്ത്തി ആകുന്നതു വരെ മാസം ആയിരം രൂപയും, ഭാര്യക്ക്‌ തലാഖ് വരെയുള്ള കാലഘട്ടത്തില്‍ മാസം മുവ്വായിരം രൂപയും കൂടാതെ വിവാഹമുക്തയായ മുസ്ലിംവനിതാ
എന്ന നിലയില്‍ ജീവനാംശം അഞ്ചുലക്ഷംരൂപയും നല്‍ കാൻ വിധിയായി. ഇത് കുടുംബ കോടതിയുടെ മാത്രം വിധി. ക്രിമിനല്‍ കോടതിയില്‍ അവനെയും
അവന്റെ വയസ്സായ ഉമ്മയേയും പെങ്ങളേയും അളിയനേയും പ്രതി ചേര്‍ത്ത കേസ്സ് വിധിയാവാന്‍ ബാക്കി നില്‍ക്കുന്നു. നാട്ടില്‍ ലീവിന് വന്ന അവനും പെങ്ങള്‍ക്കും തിരിച്ചു പോകാനോ ഗള്‍ഫിലുള്ള അളിയന് നാട്ടില്‍ വരാനോ കേസ്സിന്റെ നൂലാമാല കാരണം പറ്റുന്നില്ല. അവസാനം ഗതികേടിന്റെ
അധോഗതി തരണം ചെയ്യാനാവാതെ ആൺ വീട്ടുകാർ കോടതിക്കു പുറത്തു
കേസ്സു ഒത്തു തീര്‍പ്പാക്കുന്ന കാര്യം വക്കീലിനോട് കേണു പറഞ്ഞു രണ്ടു
ഭാഗത്തെ വക്കീലന്മാരും ചേര്‍ന്ന് വഴക്കു തീര്‍ത്തു.
(Out of court settlement)
ഒന്‍പതു ലക്ഷം രൂപയ്ക്കു.കുട്ടിക്ക് ഒന്നിച്ചു നല്‍ കാനും .മാസം തോറും കോടതി വഴി ആയിരംരൂപയും വിധിയായി.

ഈ വിധി വന്നപ്പോൾ അതു കാണാന്‍ കുഞ്ഞീന്‍ മാഷ ജീവി ചിരിപ്പില്ലയിരുന്നു. കുട്ടി അവന്റേതു തന്നെ എന്നും എല്ലാംകൂടി ഒരു രണ്ടു ലക്ഷം രൂപയ്ക്കുതീര്‍ക്കാം എന്നും മാഷ് ആവുന്നത്രേ ഭര്‍ത്താവിന്റെ കൂട്ടരോട് പലവട്ടംപറഞ്ഞു നോക്കിയതായിരുന്നു അവസാനം മാഷു സങ്കടത്തോടെ എന്നോടു പറഞ്ഞതാണ്.
“ഈ കേസു കോടതിയിലെത്തണം. ആ പാവം പെൺകുട്ടിക്കു നീതിയും,
ആണിന്റെ വീട്ടുകാര്‍ക്കു തക്ക ശിക്ഷയും കൊടുക്കാൻ നമ്മുടെ മധ്യസ്ഥത ഒരു തടസ്സമാവരുത്. “കണ്ടറിയാത്തവന്‍ കൊണ്ടറിയും.

അന്ന് ഞാന്‍ മാഷോട് ചോദിച്ചിരുന്നു... കുട്ടി അവന്റേതു തന്നെ എന്ന്തറപ്പിച്ചു പറയാന്‍ കാരണം.?? മാഷു സ്വത സിദ്ധമായ ഇളം ചിരിയോടെ പറഞ്ഞതിപ്പോഴും മനസ്സിലുണ്ട്. "സമദേ അതിനു ഡി. എൻ.എ. ടെസ്റ്റോ കുന്തമോ ഒന്നും വേണ്ട!" "ആ കുട്ടിയുടെ മുഖത്തേയ്ക്ക് ഒന്നു നോക്കിയാല്‍ പോരെ!" "ആ നേപ്പാളി മൂക്കും
കണ്ണും ആ കോദമ്പത്ര ചേലും കണ്ടാല്‍ ആര്‍ക്കാണറിയാത്തത്അതുഅവന്റെ കുട്ടി തന്നെ എന്നത് !"