Monday 30 March 2009

പാലത്തിനപ്പുറത്താണെങ്കിൽ !

രണ്ടുദിവസം മുമ്പ് നമ്മുടെ ബഹുമാന്യനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.കെ.ജി.ബാലകൃഷ്ണന്‍ നല്‍കിയ ഒരു പത്രവാര്‍ത്ത‍ കണ്ടപ്പോഴാണ് സത്യം പറഞ്ഞാല്‍ ഇത് എഴുതാന്‍ തോന്നിയത്.
വാഹനാപകടങ്ങളില്‍ ആരും കോടതിയെ സമീപിക്കാറില്ലെന്നുo., അതിന്‍റെ നിയമനടപടിയെകുറിച്ച് അറിയാത്തത്കൊണ്ടാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വാഹന അപകടങ്ങളെ കുറിച്ചും അവക്കു കാരണമാവുന്ന അനാസ്ഥ നിറഞ്ഞ ഡ്രൈവിംഗിനുള്ള ശിക്ഷാ നടപടികളെ ക്കുറിച്ചുമൊക്കെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വളരെ നന്നായി പറഞ്ഞിട്ടുണ്ട്. ( IPC.279, 338, 304, etc. ) അതില്‍ വളരെയധികം കാര്യങ്ങള്‍ വാഹനാപകടങ്ങളുമായി ബന്ധപെട്ടു വിശകലനം ചെയ്തിട്ടുണ്ടെങ്ങിലും ഇവിടെ ഞാന്‍ I P C .279, 338 എന്നീ വകുപ്പുകളുടെ മേല്‍ പലകൊടതികളുടെയും നിലപാടുകളിലെ ചില പൊരുത്തക്കേടുകളെ കുറിച്ചാണു പറയുന്നത് .ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 279 )o വകുപ്പ് എന്ന് പറഞ്ഞാല്‍ അമിത വേഗതയിലും അസ്ശ്രധമായും ഒരാള്‍ വാഹനം ഓടിച്ചാല്‍ ഉള്ള ശിക്ഷയെ പറ്റിയാണ് പറയുന്നത്. വകുപ്പില്‍ ഇങ്ങനെയാണ് പറയുന്നത്...

Whoever drives any vehicle, or rides, on any public way in a manner so rash or negligents to endanger human life, or to be likely to cause hurt or injury to any other person, shall be punished with imprisonment of either description for a term which may extend to six months, or with fine which may extend to one thousand rupees, or with both.

വകുപ്പ് ഇങ്ങനെ പറയുന്നെങ്കിലും ഇപ്പോള്‍ എല്ലാ കോടതിയിലും
അത്തരത്തിലുള്ള ഒരു പ്രതിക്ക് (കുറ്റം ചുമത്തപ്പെട്ട ആള്‍ക്ക്) കോടതി മുമ്പാകെ കുറ്റം സമ്മതിച്ചു പിഴ ഒടുക്കിയാല്‍മതി എന്ന് വന്നിട്ടുണ്ട്.

എന്നാല്‍ IPC 338 വകുപ്പിന് ഇപ്പോഴും പലകോടതികളും ശിക്ഷ) നടപടിയില്‍ പല നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. വകുപ്പില്‍ പറയുന്നത് ഒരാള്‍ അജാഗ്രതയോടും, അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടായി മറ്റൊരാള്‍ക്ക്‌ ഗുരുതരമായ പരിക്ക് പറ്റിയാല്‍ ഉള്ള ശിക്ഷയെ കുറിച്ചാണ് . വകുപ്പില്‍ ഇങ്ങനെയാണ് പറയുന്നത്...

Whoever causes grievous hurt to any person by doing any act so rashly or negligently as to endanger human life, or the personal safety of others, shall be punished with imprisonment of either description for a term which may extend to two years, or with fine which may extend to one thousand rupees, or with both.

“നീതി വൈകുന്നത് നീതി നിഷേധം പോലെയാണ് “ എന്ന് പറയുന്നത് പോലെ കോടതികളുടെ ഈ പല നിലപാടുകള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് കണക്കിലെടുക്കേണ്ടതുണ്ട്.

ഇക്കാര്യം എളുപ്പം മനസ്സിലാക്കാന്‍ ഞാൻ എന്‍റെ നാട്ടിൽ നടന്ന ഒരു സംഭവം തന്നെ വിശദീകരിക്കാം. എന്‍റെ ഒരു കൂട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് ഒരു മാസത്തെ ലീവിന് നാട്ടില്‍ വന്നു. വന്ന ഉടനെ അവന്‍ ഒരു കാറ് വാടകക്കെടുത്തു. വന്നതിന്റെ നാലാമത്തെ ദിവസം തന്നെ അവന്‍ ഈ കാറുമായി അവന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു. മഞ്ചേരി കോടതിയുടെ അധികാര പരിധിയില്‍ പെട്ട കാരക്കുന്ന് എന്ന സ്ഥലത്ത് വെച്ച് ഒരു പയ്യൻ സൈക്കിളുമായി നിയന്ത്രണമില്ലാതെ വന്നു ഈ കാറിന്നു മുന്നിൽ ഇടിച്ചു. പയ്യനു ഗുരുതരമല്ലാത്ത പരിക്ക്പറ്റി.എന്നിട്ടും പോലീസ് എന്‍റെ കൂടുകരനെതിരെ IPC 338 വകുപ്പ് ചുമത്തി മഞ്ചേരി കോടതിയില്‍ കേസായി . വെറും ഒരുമാസത്തെ ലീവിന് വന്ന എന്‍റെ കൂട്ടുകാരന്‍റെ പൊല്ലാപ്പ് പറയണോ?. അഭിഭാഷകൻ എന്ന നിലയിൽ ഞാനും രാഷ്ട്രീയമായി പിടിപാടുള്ള എന്‍റെ മറ്റു കൂട്ടുകാരുമെല്ലാം ചേർന്നു ആവും വിധം ശ്രമിച്ചിട്ടും പയ്യന്‍റെ വീട്ടുകാരുമായി ഒരു രമ്യതയിലെത്താന്‍ കഴിഞ്ഞില്ല. അവർക്കു കേസ്സു കോടതിയിലെത്തിച്ചു വലിയ നഷ്ടപരിഹാരം വാങ്ങിയേ തീരൂ.

അവസാനം പ്രതി കോടതിയില്‍ ഹാജരായി. ജാമ്യത്തിനപേക്ഷിച്ചു. ജാമ്യം കൊടുക്കാന്‍ കോടതി ഉത്തരവായി. ജാമ്യം എടുത്തുവെങ്കിലും ഒരു മാസത്തിനകം കേസ് തീര്‍ക്കാന്‍ എന്തായാലും പറ്റില്ല. അല്ലെങ്കിൽ പിന്നെ പരിക്ക്പറ്റിയ ആളുമായി കേസ്സ്കാര്യങ്ങള്‍ പറഞ്ഞു തീർത്തു രാജി ആവണം. ഈ കേസ്സില്‍ അത് നടപ്പില്ല എന്നു മനസ്സിലായി. കൂട്ട്കാരന് ലീവ് തീരുംമുമ്പ് ഗല്‍ഫിലെത്തുകയുവേണം. ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും. അവസാനം കേസ്സിനെക്കാളും വലുത് തന്‍റെ ഗള്‍ഫിലെ ജോലിയാണെന്ന് കണക്കാക്കി അവൻ ആരെയും അറിയിക്കാതെ ഗൾഫിലേക്കു മുങ്ങി എന്നു തന്നെ പറയാം. ഇതൊരു പതിവായതിനാൽ കോടതി അതിന്റെ വഴിക്കും. കോടതി വാറണ്ടും അതിന്റെ മേലെ ജാമ്യമില്ലാ വാറണ്ടും അയച്ചു. അവസാനം അവനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. തീര്‍ന്നില്ല. കൂട്ടുകാരനെ ജാമ്യത്തിലെടുത്ത ജാമ്യക്കാരോട് 3000 /-രൂപ വീതം പിഴ അടക്കാനും ഉത്തരവായി.

ഒന്ന്- രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പിടികിട്ടാപുള്ളിയായ എന്‍റെ കൂട്ടുകാരന്‍ നാട്ടില്‍ തിരിച്ചെത്തി. വാറണ്ട് നടത്തിപ്പുകാരനായ പോലീസുകാരൻ വിവരം മണത്തറിഞ്ഞു. കഴുകന് ഇരകിട്ടിയപോലെ ആയിരുന്നു അയാൾക്കു ആ ദിനങ്ങള്‍. ആ പ്രാവശ്യവും വെറും ഒരു മാസത്തെ ലീവ് മാത്രമാണ് എന്‍റെ കൂട്ടുകാരനുണ്ടായിരുന്നത്.
ഇക്കാര്യ മറിഞ്ഞ പോലീസുകാരന്‍ പിന്നെ എല്ലാ ദിവസവും എന്‍റെ
കൂട്ടുകാരന്‍റെ വീട്ടില്‍ വരവായി. അവസാനം പയ്യനു വല്ലതും കൊടുത്തു ഒത്തു തീർപ്പാക്കിയില്ലെങ്കിൽ പോലീസുകാരനെക്കൊണ്ടു പൊറുതിമുട്ടും എന്ന നില വന്നു.

അവസാനം ഗത്യന്തരമില്ലാതെ പരിക്കു പറ്റിയ പയ്യന്‍റെ വീട്ടില്‍ പോയി. വീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ ആകെ ഞെട്ടിത്തരിച്ചു പോയി!. ആ പയ്യന്‍ രണ്ടു വര്ഷം മുമ്പ് കിടന്ന അതെ കിടപ്പ് തന്നെ!.
കയ്യിനു മാത്രമേ മുൻപു പ്ലാസ്റ്റർ കണ്ടിരുന്നുള്ളൂ ഇപ്പോൾ കാലിനും കൂടി
പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. വല്ലാത്ത കുറ്റബോധം തോന്നി. രണ്ടു വർഷമായി കിടന്ന കിടപ്പിൽ കിടക്കുന്ന ആ പയ്യനെക്കുറിച്ചാലോചിച്ചാവണം എന്റെ കൂട്ടുകാരനു കുറ്റബോധത്താൽ പിന്നെ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞങ്ങള്‍ കാര്യം കൂടുതൽ തിരക്കിയപ്പോഴാണ്‌ അറിഞ്ഞത് ഇതു പുതുതായി ഇട്ട പ്ലാസ്റ്ററാണെന്ന്. നേരത്തെ ഉണ്ടായിരുന്നത് രണ്ടാഴ്ച്ചകൊണ്ടു വെട്ടിയിരുന്നു പുതിയ സൈക്കിളിൽ വിലസലും പതിവായിരുന്നു. എന്നാൽ രണ്ടു ദിവസം മുന്‍പ് പയ്യന്‍ സ്കൂളില്‍ പോകുന്ന വഴി ഒരു ബൈക്കു യാത്രക്കാരനെ തന്റെ സൈക്കിൾ കൊണ്ട് ഇടിച്ചു തെറിപ്പിച്ചു. പയ്യന് ഈ രണ്ടു വര്‍ഷത്തിനിടെ വേറെയും രണ്ടു അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടാത്രേ. “പയ്യന് ഇതു തന്നെയാണോ പണി?“ എന്ന് ചോദിക്കാന്‍ നാവില്‍ വന്നതായിരുന്നു. പക്ഷെ കാര്യം നമ്മുടെയായി പോയില്ലേ!. എന്തായാലും വീട്ടുകാരുടെയും പയ്യന്‍റെയും എല്ലാം അപ്പോഴത്തെ പരിതാപകരമായ സാഹചര്യം മുതലെടുത്ത്‌ ( പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന സത്യം) ഇടക്കിടക്കതു പറയാതെ പക്ഷെ അതു സൂചിപ്പിച്ചു .ഞങ്ങള്‍ സംഗതി വെറും 5000 'രൂപയ്ക്കു പറഞ്ഞു തീര്‍ത്തു.

പിടികിട്ടാ പുള്ളികളുടെ ലിസ്റ്റില്‍ നിന്നും പേര് വെട്ടാനും, ജാമ്യമില്ലാ വാറണ്ട് റദ്ദാകാനുമുള്ള അപേക്ഷകള്‍ എല്ലാം തുന്നികൂട്ടി കോടതിയില്‍ കൊടുത്തു. ഏതാനും ദിവസംകൊണ്ട് നൂലാമാലകളില്‍ നിന്ന് കൂടുകാരനെ രക്ഷപ്പെടുത്തി.

ഇന്ത്യന്‍ ശിക്ഷാ നിയമം 338 വകുപ്പിന്മേലാണ് കൂട്ടുകാരന് ഇത്തരത്തില്‍ ധന നഷ്ടം മാനഹാനി, സമയചിലവ് എന്നിത്യാദി ഉണ്ടായതു. എന്നാൽ ഇതേ കേസ് മലപ്പുറം കോടതിയുടെ പരിധിയിലാണെങ്കിലോ? പ്രതി ഇന്ത്യന്‍ ശിക്ഷാ നിയമം 338 )o വകുപ്പ് പ്രകാരം അവന്‍ ചെയ്ത കുറ്റം കോടതി മുമ്പാകെ ഏറ്റുപറഞ്ഞു പരാതിക്കാരന്‍ പോലും അറിയാതെ 2500 പിഴയും ഒടുക്കി രക്ഷപെടാവുന്നതേയുള്ളൂ.

എന്‍റെ നാട്ടില്‍ ഇരുമ്പുഴി കാട്ടുങ്ങല്‍ എന്ന സ്ഥലത്തെ റോഡിനു കുറുകെയുള്ള ഒരു ചെറിയ പാലമാണ് മഞ്ചേരി- മലപ്പുറം കോടതികളുടെ അധികാര അതിര്‍ത്തി. പാലത്തിനു ഇപ്പുറമാണ് അപകടമെങ്കില്‍ പ്രതിയുടെ കാര്യം എന്‍റെ കൂട്ടുകാരന് പറ്റിയ പോലിരിക്കും, അല്ല അപ്പുറത്ത് വെച്ചാണെങ്കിലോ 2500
രൂപ പിഴ ഒടുക്കി അവനു കേസ്സിന്റെ നൂലാമാലയിൽ നിന്നു തടി തപ്പാം.


3 comments:

കരീം മാഷ്‌ said...

അനുഭവങ്ങളുടെ ഫയലുകള്‍ പൊടിതട്ടിയെടുത്തിവിടെയിടുമ്പോള്‍... വായിക്കാന്‍ ആളുകളുണ്ട്.
തുടരുക. അനുഭവങ്ങള്‍ അറിവുകളാവുന്നു.

സി.കെ.എസ്, said...

താങ്ങള്‍ പറഞ്ഞ ഈ നിയമ കുരുക്ക് ഇപ്പോഴും തുടരുന്നുണ്ടോ....?

vks said...

അനുഭവ സാരം :കയ്യുന്നതും പലതിന്റെയ്‌ അപ്പുറത്ത് വെച്ച് അപകടം ഉണ്ടാക്കുക