Tuesday 8 June 2010

"ഭോപാലിന്‍റെ രോദനം"

1984 ഡിസംബര്‍ മൂന്നാം തിയതി അര്‍ദ്ധരാത്രി,  നമ്മുടെ ഭോപാലില്‍ നടന്നത്  അത്ര പെട്ടന്ന് നമുക്ക് മറക്കാന്‍ കഴിയില്ല. "യൂണിയന്‍ കാര്‍ബൈഡ്" എന്ന അമേരിക്കന്‍ കമ്പനിയുടെ ഇരുപത്തേഴു ടണ്‍  "മീഥേന്‍ ഐസോ സയനെറ്റ്" എന്ന വിഷ വാതകം ലീക്ക് ചെയ്ത്, ഭോപാല്‍  നഗരത്തില്‍ വിതച്ച നാശത്തിന്റെ ഗൗരവം നമ്മുടെ കോടതിയും, സര്‍ക്കാരും മറന്നോ..?. അതോ ഉള്ള വകുപ്പുകള്‍ വെച്ച് ഇത്ര മാത്രമേ അവര്‍ക്ക് ശിക്ഷ കല്‍പ്പിക്കാന്‍  സാധിക്കുകയൊള്ളോ...?

അരക്കോടിയോളം വരുന്ന ജനങ്ങള്‍ ഇതിന്റെ സംഹാര താണ്ഡവം അനുഭവിച്ചറിഞ്ഞു. അതില്‍ ഇരുപതിനായിരം പേര്‍ മരണമടഞ്ഞു, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേര്‍ ഇന്നും ഇതിന്റെ ദൂര വ്യാപകമായ കെടുതികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു....
ബധിരന്മാരായും, അന്ധന്മാരായും, വികലാന്ഗരായും, ആസ്മാ രോഗികളായും, അങ്ങനെ ചത്തു ജീവിക്കുന്ന കുറെ മനുഷ്യ കോലങ്ങള്‍.....
അപകടം നടന്ന ആ കമ്പനിയുടെ പരിസരം പോലും ഇപ്പോഴും വൃത്തിയാകിയിട്ടില്ല.








ഈ അടുത്ത് നടന്ന ഒരു പരിശോധനയില്‍ സമീപ പ്രദേശത്തെ  കുടിവെള്ളത്തില്‍ പോലും അളവില്‍ അധികം  മെര്‍കുറി പോലെയുള്ള രാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്. 

1970 ല്‍ കീടനാശിനി നിര്‍മ്മാണ കമ്പനിയായാണ്‌ അമേരിക്കന്‍ കമ്പനിയായ "യൂണിയന്‍ കാര്‍ബൈഡ്" ഭോപാലില്‍  തുടങ്ങുന്നത്.




 "യൂണിയന്‍ കാര്‍ബൈഡ്"   പോലത്തെ ഒരു അമേരിക്കന്‍ കമ്പനിയെ നിലയുറപ്പിക്കണ മെങ്കില്‍, അവിടെ സമീപ വാസികളില്‍ നിന്നും സമ്മത പത്രം ലഭിക്കാന്‍ എന്തല്ലാം മോഹന വാഗ്ദാനങ്ങള്‍ നല്കിയിട്ടുണ്ടാകും എന്ന് നമുക്ക് ആലോചിച്ചാല്‍ അറിയാം. അങ്ങനെ സമ്മത പത്രം നല്‍കിയവര്‍ തന്നെ ആ കമ്പനിയുടെ കൈകള്‍ കൊണ്ട് മരിക്കേണ്ടി വന്ന ദാരുണ സംഭവം. 

ഇന്ത്യ പോലുള്ള രാജ്യത്ത് കാര്‍ഷിക മേഖലയില്‍ കീടങ്ങളെകാള്‍ ഏറെ കൃഷിക്കാര്‍ നേരിടുന്നത് പ്രകൃതിക്ഷോഭത്തെയാണ് എന്ന് കമ്പനി മനസ്സിലാക്കിയിരുന്നില്ല. തുടക്കം മുതലേ നഷ്ട്ടത്തില്‍ ഓടിയ കമ്പനി, പ്രതീക്ഷിച്ച ലാഭം കൊയ്യാന്‍ കഴിയാതെ വന്നപ്പോള്‍ 1980 കളോടെ കമ്പനി അടച്ച് പൂട്ടുകയാണ് ചെയ്തത്.

കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വെച്ചിരുന്നെങ്കില്‍കൂടി അപകടം പിടിച്ച "മീഥേന്‍ ഐസോ സയനെറ്റ്"പോലെയുള്ള വിഷ  രാസ വസ്ത്തുക്കള്‍ മൂന്നു ടാങ്കുകളിലായി അറുപതോളം ടണ്‍ വീണ്ടും അവിടെ അവശേഷിച്ചിരുന്നു. 

കമ്പനി അതിന്‍റെ എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വെച്ചത് കൊണ്ട് ഇനി ഭയക്കേണ്ട യാതൊരു കാരണവുമില്ലെന്ന കമ്പനിയുടെ ഉറപ്പ്, 1984 ഡിസംബര്‍ മൂന്നാം തിയതി എണ്ണിയാലോടുങ്ങാത്ത മനുഷ്യ ജീവനുകള്‍ നിശ്ചലമായപ്പോള്‍ നമുക്ക് ബോധ്യമായി. 

ഡിസംബര്‍ രണ്ടാം തിയതി രാത്രിയില്‍, തുരുംബെടുത്തു ജീര്‍ണിച്ച പൈപ്പുകളില്‍ ഫ്ലഷടിച്ചപ്പോള്‍ ആ അപകടം പിടിച്ച രാസ വസ്തു ലീക്ക് ചെയ്ത് തുടങ്ങി. രണ്ടാം തിയതിയും, മൂന്നാം തിയതിയും പിന്നീട് രംഗം അവിവരണീയമായി മാറുകയായിരുന്നു. 

 




ഉച്ഛാസ വായു ലഭിക്കാത്തവന്റെ ജീവ-മരണ വെപ്രാളം,.. ആര്‍ക്കും ആരെയും തിരിഞ്ഞു നോക്കാനോ രക്ഷിക്കാനോ കഴിയാതെ ആ അര്‍ദ്ധ രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. എന്നാല്‍ അധികം ആര്‍ക്കും ഓടി രക്ഷപെടാനായില്ല. വിളക്കിന്റെ നാളത്തില്‍ അകപെട്ടു പോയ ഈയ്യാം പാറ്റകളെ പോലെ ഓരോരുത്തരായി, ഒന്നൊന്നിനു മേലെ ഒന്നായി മരിച്ചുവീണു. 

അപകടത്തില്‍ അന്ന് അത്ഭുതകരമായി രക്ഷപെട്ട അസീസ സുല്‍ത്താനയുടെ വാക്കുകള്‍ ഇതാണ്...." രാത്രി സുമാര്‍ പന്ത്രണ്ടരയോടെ എന്‍റെ ചെറിയ കുട്ടി അസ്സ്വോഭാവികമായി ചുമക്കുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്, മുറിയിലെ അരണ്ട വെളിച്ചത്തില്‍ ആകെ പുക മൂടി കിടക്കുന്നതായാണ് ഞാന്‍ കണ്ടത്, പുറത്തു ആളുകള്‍ ഉച്ചത്തില്‍ ഓടി രക്ഷ പെടാന്‍ പറയുന്നത് കേട്ടു, ഒരു വലിയ തീ കൂട്ടത്തില്‍ അകപെട്ടത്‌ പോലെയായിരുന്നു അവിടുന്നങ്ങോട്ടെനിക്ക്." 

"ഇതിലും ഭേതം ഞാനും കൂടി മരിക്കുക യായിരുന്നു..." തന്‍റെ ഗര്‍ഭസ്ഥ ശിശു, തന്‍റെ മക്കള്‍, ഉപ്പ, ഉമ്മ, മറ്റു ബന്ധുക്കള്‍... എല്ലാവരും നഷ്ട പെട്ടു പോയ റാഷിദാബിയുടെ വാക്ക്കളാണിത്.

അപകടം നടന്ന സമയത്ത് മൃത പ്രായരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ രക്ഷ പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഏറ്റവും ഹൃദയഭേദ്ദ്യമായ സംഭവം ഇതാണ്.... ഈ ലീക്ക് ചെയ്ത രാസ വസ്തു മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു...?, അതിന്‍റെ ടോക്സിക് എഫക്റ്റ് എന്താണ്...? എന്ന് കമ്പനിയോട് ചോതിച്ചപ്പോള്‍, അത് പറയാന്‍ കഴിയില്ല, അത് ഞങ്ങളുടെ ട്രേഡ് സീക്രട്ടാണ് എന്ന് പറഞ്ഞതാണ്. അവര്‍  മനുഷ്യജീവനെ കാളും അവിടെ മൂല്ല്യം കല്‍പ്പിച്ചത് കമ്പനിയുടെ ട്രേഡ് സീക്രട്ടിനാണ്. 

1991 ല്‍ ഭോപ്പാല്‍ സര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈടിന്റെ ചെയര്‍മാനും ചീഫ് എക്സി കൂട്ടീവ് ഓഫീസറുമായ  വാറന്‍ ആന്‍ട്യൂസനെതിരെ നരഹത്യക്ക് കേസ്സെടുത്തു.  ഇന്ത്യയിലെ ഒരു കോടതിയില്‍ അദ്ദേഹം ഹാജരായി, വിചാരണ നേരിടുകയായിരുന്നെങ്കില്‍, പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എന്നാല്‍ 1984 ഡിസംബര്‍ ഏഴാം തിയതി ബോപ്പാലില്‍ അദ്ദേഹത്തെ  മദ്ദ്യപ്രദേശ്‌  പോലീസ്    അറസ്റ്റുചെയ്തു. ജാമ്യത്തില്‍ ഇറങ്ങി, അമേരിക്കയിലേക്ക് കടന്നു കളഞ്ഞ അദ്ദേഹം പിന്നീട് ഇന്ത്യയിലേക്ക്‌ വന്നിട്ടില്ല.ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതി അദ്ദേഹത്തെ 1992 ഫെബ്രുവരി ഒന്നാം തിയതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. 2009 ജൂലായ്‌ 31 ന് ബോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്, പ്രകാശ് മോഹന്‍ തിവാരി അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

ഇതിനിടയില്‍ അപ്രത്യക്ഷനായ വാറന്‍ ആന്‍ട്യൂസന്‍, അമേരിക്കയിലെ ഹാംട്ടനില്‍ ആര്‍ഭാടമായ ജീവിതം നയിക്കുന്നതായും കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ ഇന്ത്യന്‍ കോടതി മുമ്പാകെ കൊണ്ടു വരാന്‍ അമേരിക്കന്‍ ഗവര്‍മെന്റോ, ഇന്ത്യന്‍ ഗവര്‍മെന്റോ, യാതൊരു മുന്കയ്യും എടുത്തില്ലെന്നതാണ് സത്ത്യം.

"സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്‍" പ്രകാരം യാതൊരു തരത്തിലും വാറന്‍ ആന്‍ട്യൂസന്‍    ഇതിനുത്തരവാതിയല്ലെന്നും, അതിനാല്‍ ഇന്ത്യന്‍ കോടതിയില്‍ അയാള്‍ ഹാജരാവേണ്ടതില്ലെന്നുമാണ് അമേരിക്കയുടെ വാദം.  ഈ ബില്ല് പ്രകാരം എല്ലാ വിദേശ കമ്പനികളെയും ക്രിമിനലായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി കൊണ്ടാണ് ഈ ബില്ല് പാസാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ബില്ലുമായി നമ്മള്‍ മുന്നോട്ടു പോകുക എന്നത് ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളും, സുരക്ഷിതത്തവും കാറ്റില്‍ പറത്തി കളിക്കുന്നതിനു തുല്യമാണ് എന്നതില്‍ യാതൊരു സംശയവും വേണ്ട.

ദുരന്ത മുണ്ടാക്കിയ "യൂണിയന്‍ കാര്‍ബൈഡ്" കമ്പനിക്കെതിരെയും അന്ന്  കേസ്സെടുത്തിരുന്നു. ഇരുപത്താറ് വര്‍ഷത്തെ നീണ്ട നിയമ നടപടിക്കൊടുവില്‍ വിധി വന്നത് മനുഷ്യ മനസ്സിനെ മരവിപ്പിക്കുനതും, ഇന്ത്യക്കാരായ എട്ടു പ്രതികളില്‍ ജീവിച്ചിരിക്കുന്ന ഏഴു പേര്‍ക്കെതിരെ  രണ്ടു വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം (IPC) 304 (A), 336, 337,  എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

IPC 304 (A):-

whoever causes death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extent to two years or with fine, or with both.(ആരങ്കിലും ഒരാള്‍ മനപൂര്‍വമല്ലാതെ അജാഗ്രതയോടും, അശ്രദ്ധമായും,  ഒരു പ്രവര്‍ത്തി ചെയ്യുക വഴി മറ്റൊരാള്‍ മരിക്കാന്‍ ഇടവന്നാല്‍, അയാള്‍ രണ്ടു വര്‍ഷം തടവിനും, പിഴക്കും വിധേയമാകുന്നതാണ്.)

ഈ വകുപ്പ്, വാഹന മിടിച്ച് മറ്റൊരാള്‍ മരിച്ചാലും, അല്ലെങ്കില്‍ ബോപ്പാലിലെ പോലെ ആയിരങ്ങള്‍ മരിച്ചാലും ഇത് തന്നെയാണ് ചേര്‍ക്കുന്നത്. ഒരു ന്യായാധിപനെ സംബന്തിച്ച് ഈ വകുപ്പ് വെച്ച് ഒരാളെ തൂക്കി കൊല്ലാനൊന്നും പറ്റില്ല.  മേല്‍ പറഞ്ഞ 336, 337 എന്നീ വകുപ്പുകള്‍ ഇതിനെകാളും വീര്യം കുറഞ്ഞവയാണ്.

അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയുമായി നഷ്ട പരിഹാര തുക വെറും 470/- മില്ല്യന്‍ ഡോളറിനു സെറ്റില്‍മെന്‍റ് ചെയ്തതും, കുറ്റങ്ങളുടെ ഗൗരവം കുറച്ചതും, വാറന്‍ ആന്‍ട്യൂസനെ ജാമ്യത്തില്‍ വിട്ട്, അമേരിക്കയിലേക്ക്  രക്ഷപെടാന്‍ അനുവതിച്ചതും, ഇന്ത്യന്‍ മണ്ണിലെ പരമോന്നത നീതിപീഠം  തൊട്ട്, ഇങ്ങു താഴെ ഈ കേസ്സ് അന്ന്വേഷിച്ച എജന്‍സിയടക്കം, രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മറച്ചുവെച്ചു കൊണ്ടാണ്. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ ഏജന്‍സികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍, ഇന്ത്യയിലേക്ക്‌ കടന്നു കയറുന്ന വമ്പന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഒരു വളംവെച്ചു കൊടുക്കലാകും എന്നത് ഓര്‍ക്കേണ്ടതുണ്ട്.

വാറന്‍ ആന്‍ട്യൂസനെതിരെ എടുത്തിട്ടുള്ള മനപ്പൂര്‍വമായ  നരഹത്ത്യാ കേസ്സ് കോടതി മുമ്പാകെ തെളീച്ച്‌, തക്ക ശിക്ഷ നല്‍കാന്‍ വേണ്ട തെളിവുകള്‍ നമ്മുടെ പക്കലുണ്ടായിരുന്നു.

ഇതില്‍ മൗസ് അമര്‍ത്തിയാല്‍ മതി 


കേസിലെ പ്രൊസിക്ക്യൂഷന്‍ ഭാഗത്ത് നിന്നുള്ള ഒരു പ്രധാന സാക്ഷിയാണ് ഷാനവാസ് ഖാന്‍,. അപകടത്തിനു മുമ്പ് കമ്പനിയുമായി നടത്തിയ നിയമ പരമായ രേഖകള്‍ കേസ്സിലെ സുപ്പ്രധാന തെളിവുകളായിരുന്നു. അപകടത്തിന്റെ തലേ വര്‍ഷം, അതായത് 1983 ല്‍ അദ്ദേഹം കമ്പനിയുടെ സുരക്ഷയെ കുറിച്ച് കമ്പനിക്കയച്ച പരാതിയിന്‍മേല്‍ കിട്ടിയ മറുപടിയാണ് മേലെ കൊടുത്തിട്ടുള്ളത്. കമ്പനി അക്കാര്യം  തീര്‍ത്തും നിഷേധിച്ചു കൊണ്ടുള്ള ഒരു മറുപടിയാണിത്. ഈ ഒരൊറ്റ ടോക്ക്യുമെന്റിന്‍റെ പിന്‍ബലം മാത്രം മതി വാറന്‍ ആന്‍ട്യൂസനെ നരാഹത്ത്യാ കേസ്സില്‍ ശിക്ഷിച്ച് ഇന്ത്യന്‍ ജയിലിലടക്കാന്‍.

എന്നാല്‍  അദ്ദേഹത്തെ ഇന്ത്യയിലേക്ക്‌ കൈമാറുന്നതിനെ കുറിച്ച് ഇതുവരെ ഒരു ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നതാണ് സത്ത്യം.      മാത്രവുമല്ല "സിവില്‍ നൂക്ലിയര്‍ ലയബിലിറ്റി ബില്ലില്‍" വിദേശ കമ്പനികള്‍ ഉത്തര വാതികളല്ല എന്ന് എഴുതിയിട്ടുള്ളതുമാണ്. ഈ ഒരു അവസ്ഥയില്‍ ന്യായാധിപന്മാര്‍ക്ക്  കുറ്റമാരോപിക്കപെട്ടവര്‍ക്കെതിരെ സമന്‍സയച്ചു വരുത്താനും, വന്നില്ലെങ്കില്‍ വാറണ്ടയക്കാനും, അതുകഴിഞ്ഞ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കാനും മാത്രമേ കഴിയുകയുള്ളൂ. വിദേശത്തേക്ക് കടന്ന പ്രതി ഇന്ത്യന്‍ പൌരനായിരുന്നെങ്കില്‍ വിദേശത്ത് പോയി അവനെ  അറസ്റ്റു ചെയ്യാമായിരുന്നു. ഇവിടെ പ്രതി അമേരിക്കന്‍ പൗരനാണ്. അതും "വമ്പന്‍ പുലി". അയാളെ ഇന്ത്യയിലേക്ക്‌ കൈമാറുക എന്നത് രാജ്യങ്ങള്‍ തമ്മിലുള്ള നയപരമായ കാര്യമാണെന്ന് യു. എസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ബില്ല് പ്രകാരം ഒരു വിദേശി ഉത്തരവാതിയല്ലെങ്കില്‍, നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്, ഇല്ലാത്ത ഒരു വകുപ്പിന്‍റെ മേല്‍ എങ്ങനെ അയാളെ ഇന്ത്യക്ക് കൈമാറും എന്നത് ഒരു വിഷയം തന്നെ...!!


ഈ മുറവിളകള്‍ വൃധാവിലായോ ..?








ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ്സില്‍ ശിക്ഷ വിധിച്ചെങ്കിലും, നാമുടെ മുന്നില്‍ ഇപ്പോഴും ബാകി നില്‍ക്കുന്ന ചോദ്ദ്യങ്ങള്‍ ഇതാണ്....
ഒന്ന്- സംഭവം നടന്ന് നാലാം ദിവസം, കേസ്സിലെ മുഖ്യ പ്രതിയായ വാറന്‍ ആന്‍ട്യൂസന്‍ ഇന്ത്യയില്‍നിന്ന് രക്ഷപെട്ടത് എങ്ങനെ...?
രണ്ട്-ഇന്ത്യന്‍ സര്‍ക്കാര്‍ കേസ്സിലെ നഷ്ടപരിഹാരതുക കോടതിക്ക് പുറത്തുവെച്ച് ഒത്തു തീര്‍ക്കുക വഴി, ഇന്ത്യന്‍ ജനതയെ ഒന്നാകെ അടിയറവെച്ച് വിറ്റഴിച്ചോ...?
മൂന്ന്-പ്രതികള്‍ക്കെതിരെ ചുമതേണ്ട കേസുകളുടെ വീര്യമെന്തിനു കുറച്ചു..?

ഇത്രെയും നമ്മള്‍ ചര്‍ച്ച ചെയ്തത് ബോപാലില്‍ പ്രതികളായവരുടെ "ക്രിമിനലായ" ഉത്തരവാതിതത്തെ കുറിച്ചാണ്.  ബോപാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ അവകാശികള്‍ക്ക് നഷ്ട പരിഹാരം ആരു നല്‍കും...?, തുക എത്ര നല്‍കും...?, ഇതിനകം ചില ഒഫീഷ്യല്‍ തലത്തിലുള്ളവരും, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുള്ളവരും എല്ലാം നിയമയുദ്ദം നടത്തി  ചെറുതെങ്കിലും ചെറിയ രൂപത്തില്‍ നഷ്ട പരിഹാരം വാങ്ങിച്ചിട്ടുണ്ട്. എന്നാല്‍ നിയമ പരമായി ഇക്കാലം വരെ ഒരു വക്കീലിനെ പോലും കാണാന്‍ കഴിയാത്ത എത്രയെത്ര പാവങ്ങള്‍. തലമുറകളായി ഈ ദുരന്തത്തിന്റെ ബാക്കിപത്ത്രങ്ങള്‍  എത്ര.....!!























ഇവരും മനുഷ്യരുടെ മക്കളാണ്. ഇവര്‍ക്കും നമ്മളെ പോലെ ഈ ഭൂമിയില്‍ അവകാശ മുള്ളവരാണ്. ഇവിടെ ന്യാധിപന്മാരുടെ കണ്ണുകള്‍ തുറക്കേണ്ടതുണ്ട്.

നഷ്ട പരിഹാര തുക വിധിക്കുമ്പോള്‍ തങ്ങളുടെ വീട്ടില്‍ നിന്ന് കൊടുക്കുന്ന കാശല്ല എന്ന യാദാര്‍ത്ഥ്യം മനസ്സിലാകണം.  വിചാരണ നടക്കുമ്പോള്‍ അപകടം പറ്റിയവര്‍ പ്രതികളല്ല എന്നും അവര്‍ തന്‍റെ ഔതാര്യം പിടിച്ചു പറ്റാന്‍ വന്നവരല്ല, പ്രത്യുത അവകാശം ചോദിച്ചു വാങ്ങാന്‍ വന്നവരാണെന്നുമുള്ള ഉള്‍ബോധം വേണം ആ കസേരയിലിരിക്കുമ്പോള്‍.

ഇത് പറഞ്ഞപ്പോഴാണ് കേരളത്തിലെ വാഹന അപകട നഷ്ട പരിഹാര കോടതികളുടെ വിരോധാഭാസം മനസ്സില്‍ വന്നത്. ഞാന്‍ പ്രാക്ടീസ് ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ കോടതിയടക്കം കേരളത്തിലെ ഭൂരിഭാഗം കോടതികളും കെട്ടിടത്തിന്റെ നാലാം നിലയിലോ, അഞ്ചാം നിലയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഒരു ലിഫ്റ്റ്‌ സൗകര്യം പോലും ഇല്ലാതെ,  അപകടം പറ്റി വികലാങ്ങരായവര്‍ അവിടെ എത്തി  ഇനിയും കഷ്ടത യനുഭവിക്കട്ടെ എന്ന് കരുതികൂട്ടി ചെയ്തത് പോലെ യാണ് ഇത് .... ഇക്കാര്യം സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞു എന്നേയുള്ളൂ. ക്ഷമിക്കുക.....

അപകടങ്ങളില്‍ നഷ്ടപരിഹാര തുക വിധിക്കുന്നതില്‍ സത്ത്യത്തിന്റെയും, നീതിയുടെയും , ന്യായത്തിന്റെയും കൂടെ എത്താന്‍ ന്യായാധിപന്‍മാര്‍ പരിശ്ശ്രമിച്ചത്  വളരയധികം വിധി ന്യായങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.  അതിലൊന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ത്തു പോകുകയാണ്. 

എണ്പതുകളുടെ മധ്യത്തില്‍ ആണ്  ഈ കേസ്സ് ബോംബെ   (ഇന്നത്തെ മുംബൈ) ഹൈകോടതിയില്‍ നടക്കുന്നത്. ബോബെയില്‍ നിന്നും ടാങ്ക് നിറയെ പെട്രോളും നിറച്ച് ഒരു ടാങ്കര്‍ ലോറി ഹുബ്ലി, കുന്താപുരം മലമ്പ്രദേശ റോഡു വഴി മംഗലാപുരത്തേക്ക് വരുന്ന വഴി ചെങ്കുത്തായ മലമ്പാതയില്‍ നിയന്ത്രണം വിട്ട് മീറ്ററുകളോളം താഴ്ചയുള്ള, ജനവാസ മുള്ള താഴ്വരയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ അത്ഭുതമാം വിധം രക്ഷപെടുകയും ചെയ്തു. അര്‍ദ്ധ രാത്രിയില്‍ മറിഞ്ഞ വണ്ടിയില്‍ നിന്ന് അവര്‍ ഇറങ്ങി ഓടി രക്ഷപെട്ടു.  പിറ്റേന്ന് കാലത്ത് ഗ്രാമ വാസികള്‍ പെടോള്‍ വണ്ടി മറിഞ്ഞതറിഞ്ഞു അതിന്‌ ചുറ്റും തടിച്ചുകൂടി. കുട്ടികളും സ്ത്രീകളും അടക്കം., വണ്ടിയില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ചില ഗ്രാമ വാസികള്‍ ശേഖരിക്കാനും തുടങ്ങി. അതില്‍ ഒരുത്തന്‍ തന്‍റെ സിഗരറ്റ്  കത്തിക്കുകയും, പൊടുന്നനെ പെട്രോളിന് തീ പിടിച്ച് പൊട്ടി തെറിക്കുകയും, അതില്‍ നൂറില്‍പരം ഗ്രാമ വാസികള്‍,കുട്ടികളും സ്ത്രീകളും അടക്കം, വെന്തു മരിക്കുകയും ചെയ്തു. 

ജില്ലാ കോടതിയില്‍ നടന്ന കേസ്സ്, കോടതി ഇന്‍ഷുറന്‍സ് കമ്പനിയുടെ വാതങ്ങള്‍ ശരി വെക്കുകയും.,  ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല എന്ന് വിധി എഴുതുകയും ചെയ്തു. 

കമ്പനിയുടെ വാതങ്ങള്‍ ഇതൊക്കെയായിരുന്നു. ഒന്ന്- അപകടം നടന്നത്, അതായത് വാഹനം മറിഞ്ഞത്, തലേ ദിവസമാണ്, ആര്‍ക്കും ഒരു അപകടവും ഉണ്ടായില്ല. രണ്ട്-  പൊതുസ്ഥലത്ത് വെച്ചോ , വാഹനം ഓടികൊണ്ടിരിക്കുംബോഴോ അല്ല അപകടം ഉണ്ടായത്.,മൂന്ന്- ഇത്രെയും അധികം ആളുകള്‍ മരിച്ചത് വാഹനം മറിഞ്ഞ് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞാണ്.നാല്- പെട്രോളിന് തീ പിടിക്കാന്‍ കാരണമായത്‌ ഗ്രാമ വാസികള്‍ തന്നെ.... അത് കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകളില്‍ പെടാത്തത് കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല., 

ഇവിടെ കമ്പനിയുടെ വാതങ്ങള്‍ വളരെ ശരിയാണ്.  മഹാവിഷ്ണു നരസിംഹ രൂപത്തില്‍ അവതരിച്ച് രാക്ഷസനെ കൊല്ലുംബോഴുള്ള നിബന്ധനകള്‍ പോലെ കമ്പനിയുടെ പോളിസിയില്‍ പറഞ്ഞ രൂപത്തില്‍ വേണ്ടേ ആളുകള്‍ മരിക്കാന്‍.!

ഇവിടെയാണ് തന്‍റെടമുള്ള ന്യായാധിപന്മാരുടെ ഇടപെടല്‍ കണ്ടത്. കേസ്സ് അപ്പീലില്‍ വാതം കേട്ട ന്യായാധിപന്മാര്‍ കീഴ് കോടതിയുടെ വിധി ന്യായത്തെ തിരുത്തി എഴുതി. അങ്ങനെ ഒരു വാഹനം അവരുടെ ഗ്രാമത്തില്‍ മറിഞ്ഞത് കൊണ്ടാണ് നിരക്ഷരരും, കുട്ടികളും അടങ്ങിയ ഗ്രാമവാസികള്‍ അവിടെ തടിച്ചു കൂടിയത്. ടാങ്കില്‍ നിന്ന് ലീക്ക് ചെയ്യുന്ന പെട്രോള്‍ ഗ്രാമ വാസികള്‍ ശേഖരിച്ചത് സ്വാഭാവികം മാത്രം,. ഒരു പത്തു രൂപ നോട്ട്   വഴിയരികില്‍ വീണു കിടന്നാല്‍ ഏതു മനുഷ്യനും അതെടുത്തു പോകും, അത് മനുഷ്യ സഹചമാണ്. അതുകൊണ്ട് മരിച്ചരുടെ പിന്തുടര്‍ച്ചാവകാശികള്‍ക്കും, പരിക്ക് പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണ് എന്ന് വിധിയെഴുതി.

ഇത് എണ്‍പതുകളില്‍ ബോംബയില്‍ നടന്നത്........ ഇത് പോലെ ഭോപാലിലും പര്യാപ്തമായ വിധിയെഴുതാന്‍ ന്യായാധിപന്മാര്‍ക്ക് മനക്കരുത്തുണ്ടാകട്ടെ എന്ന് നമുക്കാശിക്കാം. ജുഡീഷ്യറിയുടെ കറ കളയാനല്ല , മനുഷ്യത്വത്തിന്റെ പേരിലെങ്കിലും.......